
നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയമാണെന്ന് സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജ.
കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടതോല്‍വിയാണ് ഈ സ്ഥാനാർഥി പട്ടിക. സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്പോൾ സ്ത്രീകളോട് ഒരു പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണോ സ്വീകരിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ പുരുഷന്മാരുടെ ഭാഗത്തു നിന്നു തന്നെ വന്നിട്ടുണ്ട് അതുകൊണ്ടാണ് ഈ സംശയം ഒന്നു കൂടി ബലപ്പെടുന്നതെന്നും അവർ പറഞ്ഞു.
സ്ത്രീകൾക്കിത് മതി എന്ന സമീപനമാണ് പുരുഷൻമാരുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന് സ്ഥാനാർഥിത്വം നിഷേധിച്ചതിനെയും ആനിരാജ വിമർശിച്ചു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ലതിക സുഭാഷ് തലമുണ്ഡനം ചെയ്തത് ശരിയായില്ല എന്നാണ്. സ്ത്രീകള്‍ ഏത് രീതിയില്‍ പ്രതിഷേധിക്കണമെന്നത് പോലും പുരുഷന്മാരുടെ മനോനിലയ്ക്ക് അനുസരിച്ചായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞതിന്‍റെ അര്‍ത്ഥം. അതൊരു സ്ത്രീവിരുദ്ധ സമീപനമാണെന്ന് ആനി രാജ പറഞ്ഞു.

