മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൻറേതാണ് വിധി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് ദില്ലി സർവകലാശാല പ്രൊഫസറായ സായിബാബയെ അറസ്റ്റ് ചെയ്തത്. 2012 ൽ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ കോൺഫറൻസിൽ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു കേസ്. ഗച്ച്റോളിയിലെ പ്രത്യേക കോടതി 2017 ൽ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ജസ്റ്റിസ് രോഹിത് ഡിയോ, ജസ്റ്റിസ് അനിൽ പൻസാരെ എന്നിവരുടേതാണ് വിധി. ദില്ലി സർവകലാശാലയ്ക്ക് കീഴിലെ രാം ലാൽ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. പോളിയോ ബാധിതനായി ഇരുകാലുകളും തളർന്ന സായിബാബയെ വിട്ടയക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി

