കൊച്ചിയിൽ മുന്‍ മിസ് കേരളയും റണ്ണറപ്പും ഉൾപ്പടെ മൂന്ന് പേർ മരിക്കാനിടയായ വാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഡ്രൈവർ.കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്മാന് ആണ് പൊലീസിന് മൊഴി നല്‍കിയത്. ഓഡി കാർ പിന്തുടർന്നതിനാലാണ് അപകടം സംഭവിച്ചതെന്ന് അപകടത്തിൽപ്പെട്ട അബ്ദുൽ റഹ്മാൻ പൊലീസിന് മൊഴി നൽകി.
ഫോർട്ട്കൊച്ചിയിലെ ഹോട്ടലിൽ നിന്നും പുറപ്പെട്ട ശേഷം തങ്ങളെ ഓടി കാർ പിന്തുടരുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. തേവര ഭാഗത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിറകെയായി ഓഡി കാര്‍ പായുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരു സംഘങ്ങളും മത്സരയോട്ടം നടത്തിയോ എന്ന സംശയത്തിലാണ് പോലീസ്.കാറോടിച്ച അബ്ദുൽ റഹ്മാനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽ പരുക്കേറ്റ ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടം നടന്ന ശേഷം ഓടി കാർ തിരികെ വന്ന് അപകട സ്ഥലത്തു നിന്നും കാര്യങ്ങൾ അന്വേഷിച്ചു മടങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടൽ ഉടമയായ റോയിയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. പാർട്ടിയിൽ റോയി പങ്കെടുത്തിരുന്നതായി വിവരമുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് ഹോട്ടൽ പരിശോധിച്ചെങ്കിലും പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല.
നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെയാണ് 2019 മിസ് കേരള വിജയി അന്‍സി കബീറും, റണ്ണര്‍ അപ്പ് അഞ്ജന ഷാജനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം എറണാകുളം ചക്കരപ്പറമ്പിൽ വെച്ച് അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇവരുടെ കാർ ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് സർവീസ് റോഡിനു സമീപത്തെ മരത്തിലിടിച്ച് തകരുകയായിരുന്നു.
മൂന്ന് പേര് കൊല്ലപ്പെട്ട സംഭവം അപകടമാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണങ്ങളാണ് ഇപ്പോള്‍ പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

