ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ട് പോകാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
വെള്ളം തുറന്നുവിടേണ്ട സാഹചര്യം വന്നാല്‍ ഏത് സമയവും അത് ചെയ്യാനുള്ള അനുമതി എടുത്തിട്ടുണ്ട്. സെക്കന്റില്‍ 100 ക്യുമിക്‌സ് ജലം ഒഴുക്കിവിടാനുള്ള അനുമതി എടുത്തിട്ടുണ്ട്. ഇന്നലെ മുതല്‍ തന്നെ ജാഗ്രത നിര്‍ദേശം കൊടുത്തിട്ടുണ്ട്. ആ ജാഗ്രത നിര്‍ദേശം ഇന്ന് തുടരുന്നുണ്ട്.
2398.46 ആണ് നിലവിലെ ജലനിരപ്പ്. ഇന്ന് രാവിലെ നാല് മണി മുതല്‍ എട്ട് മണി വരെയുള്ള സമയത്ത് ഇതില്‍ വ്യത്യാസം വന്നിട്ടില്ല. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കണമെങ്കില്‍ 2399.03 അടിയാകണം.
ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇനി മഴ പെയ്താൽ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂ എന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു . മഴ കുറഞ്ഞതിനാൽ നാല് മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു.