മലപ്പുറം തിരൂരിലെ മൂന്നരവയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ തലയിൽ അടിയേറ്റതിന്റെ പാടും ശരീരത്തിൽ പൊളളലേൽപ്പിച്ചതിന്റെ പാടും കണ്ടതിനെ തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്.
കസ്റ്റഡിയിലുളള അമ്മ മുംതാസ് ബീവിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കുട്ടി മരിച്ചെന്ന് ഉറപ്പായശേഷം സ്ഥലം വിട്ട രണ്ടാനച്ഛനായി തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ ട്രെയ്‌നിൽ കയറി മുങ്ങിയതായാണ് പൊലീസ് നിഗമനം.
സംഭവം നടന്നത് ഇന്നലെ വൈകീട്ട് ആറര മണിയോടെയാണ് . കുളിമുറിയിൽ വീണ് തലയിൽ പരുക്ക് പറ്റിയെന്ന് പറഞ്ഞാണ് ഷെയ്ഖ് സിറാജ് എന്ന കുഞ്ഞിനെയും കൊണ്ട് രണ്ടാനച്ഛൻ തിരൂരിലെ സ്വകാര്യം ആശുപത്രിയിൽ എത്തുന്നത്. എന്നാൽ കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ രണ്ടാനച്ഛൻ അവിടെ നിന്നും കടന്നുകളഞ്ഞു. ഇതിന് പിന്നാലെയാണ് ദുരൂഹത സംശയിക്കുന്നത്.
കുഞ്ഞ് കുളിമുറിയിൽ വീണ് പരുക്കുപറ്റിയതാണെന്നാണ് അമ്മയുടെ മൊഴി. എന്നാൽ ഡോക്ടർമാർ പറയുന്നതനുസരിച്ച് കുഞ്ഞിന്റെ തലയ്ക്ക് പിന്നിൽ ശക്തമായ അടിയേറ്റതിന്റെ പാടുണ്ട് ഒപ്പം പൊള്ളലേറ്റ പാടുകളുമുണ്ട്.
കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൽ പരിശോധിച്ച് രണ്ടാനച്ഛനെ പിടികൂടാനാണ് പൊലീസ് നീക്കം.