ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ 4 പേർ മരിച്ചു.കൂടാതെ എഴുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആണ് അപകടത്തിൽ പെട്ടത്. ട്രെയിനിന്റെ 21 കോച്ചുകൾ ആണ് രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്. ഇന്നലെ രാത്രി 9.35 ഓടെ ആണ് സംഭവം നടന്നത്. രണ്ട് എ.സി ത്രീ ടയർ കോച്ചുകൾ മറിയുകയും നാല് മറ്റ് കോച്ചുകൾ പാളം തെറ്റുകയുമായിരുന്നു. സംഭവം നടന്നയുടൻ പ്രദേശവാസികൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇത് മരണനിരക്ക് കുറക്കാൻ സഹായിച്ചതായാണ് റിപ്പോർട്ട്. അതേസമയം അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്നും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ബിഹാർ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും,സഹായത്തിനായി ഹെൽപ്ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മാത്രവുമല്ല ട്രെയിനപകടത്തിന് പിന്നാലെ പത്ത് ട്രെയിനുകൾ റദ്ദാക്കി. 21 ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ഇന്ത്യൻ റെയിൽവേ അറിയിച്ചു.പട്ന-കാശി ജൻശതാബ്ദി (15126), കാശി പട്ന ജൻശതാബ്ദി എക്സ്പ്രസ് (15125) എന്നീ ട്രെയിനുകൾ ഉൾപ്പെടെ എട്ടോളം ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി; നാലു പേർ മരിച്ചു

