ഓൺലൈനായി നാമനിർദ്ദേശപത്രിക സമർപ്പിക്കാം
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ വെബ്സൈറ്റ് വഴി സ്ഥാനാർത്ഥികൾക്ക് ഓൺലൈനായി നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സൗകര്യമുണ്ടാവും.
http://suvidha.eci.gov.in
വെബ്സൈറ്റിൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകണം. മൊബൈൽ നമ്പറിൽ വരുന്ന വൺടൈം പാസ്സ്‌വേർഡ് സൈറ്റിൽ കാണുന്ന സ്ഥലത്ത് എന്റർ ചെയ്യണം. ശേഷം സ്ഥാനാർത്ഥികൾ, സ്ഥാനാർഥികളുടെ പ്രതിനിധികൾ, തെരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവയിൽനിന്നും സ്ഥാനാർത്ഥിയെന്നത് തെരഞ്ഞെടുത്ത്
നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ സ്ഥാനാർഥികളുടെ വിവരങ്ങൾ ചേർക്കണം. ഈ പേജിൽ സ്ഥാനാർത്ഥിയുടെ തിരിച്ചറിയൽ കാർഡ് നമ്പർ എന്റർ ചെയ്യുമ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള വിവരങ്ങൾ ബന്ധപ്പെട്ട കോളങ്ങളിൽ സ്വമേധയാ വരും.
ഈ പേജിൽ ഇമെയിൽ വിലാസം നൽകിയതിനുശേഷം, ഇ മെയിൽ വിലാസത്തിൽ ലഭിക്കുന്ന വൺടൈം പാസ്സ്‌വേർഡ് സൈറ്റിൽ നൽകുക. ഇവിടെ കാറ്റഗറി (എസ്. സി, എസ്. റ്റി, ജനറൽ ) ചേർക്കേണ്ടതാണ്. തുടർന്ന് പേജ് സേവ് ചെയ്യണം.
അടുത്ത പേജിൽ നോമിനേഷൻ, അഫിഡവിറ്റ്, പെർമിഷൻ എന്നിങ്ങനെ മൂന്ന് ടാബുകൾ ഉണ്ടാവും. ഇതിൽ അഫിഡവിറ്റ് ടാബ് സെലക്ട് ചെയ്ത് എല്ലാ അഫിഡവിറ്റുകളും പൂരിപ്പിച്ച് ഏറ്റവും അവസാന പേജിലെ പ്രിവ്യൂ ആൻഡ് ഫൈനലൈയ്സ് ടാബ് ഉപയോഗിച്ച് ചെയ്യേണ്ടതാണ്. അതിനു ശേഷം കൺഫർമേഷൻ കൊടുക്കുക.
തുടർന്ന് വരുന്ന പേജിൽ തെരഞ്ഞെടുപ്പ് വിവരം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാമണ്ഡലം എന്നിവ തിരഞ്ഞെടുത്ത് സേവ് ചെയ്യുക.
തുടർന്നുവരുന്ന പേജ് ഫോം 2B നോമിനേഷൻ പേപ്പറിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത്, സംസ്ഥാനം,നിയമസഭാമണ്ഡലം, എന്നിവ തിരഞ്ഞെടുത്ത് സ്ഥാനാർഥിയുടെയും,പിന്താങ്ങുന്ന വ്യക്തിയുടേയും തിരിച്ചറിയൽ രേഖയുടെ നമ്പർ നൽകണം. അടുത്ത പേജ് (നോമിനേഷൻ പേപ്പർ )2B പാർട്ട് മൂന്നിൽ ഡിക്ലറേഷനും ഫോമിൽ ആവശ്യപ്പെടുന്ന മറ്റു വിവരങ്ങളും പൂരിപ്പിക്കുക.തുടന്ന് വരുന്ന പേജ് ഫോം 2B പാർട്ട് മൂന്നിൽ ആവശ്യമായ വിവരങ്ങൾ നൽകിയതിന് ശേഷം മുൻപ് പൂരിപ്പിച്ച അഫിഡവറ്റ് ഫയൽ ഡൌൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തിയതിന് ശേഷം ഇവിടെ അപ്‌ലോഡ് ചെയ്യണം. തുടർന്ന് പ്രോസീഡ് ബട്ടൺ അമർത്തി കൺഫർമേഷൻ നൽകുക. അടുത്ത പേജിൽ സ്ഥാനാർത്ഥികൾക്ക് റിട്ടണിംഗ് ഓഫീസർ മുമ്പാകെ നോമിനേഷൻ സമർപ്പിക്കാനുള്ള തിയതി,സമയം, എന്നിവ തെരഞ്ഞെടുക്കുവാൻ സാധിക്കും. പണമടയ്ക്കാനുള്ള പേജിൽ പണം അടച്ചതിനുശേഷം ടാബിൽ സബ്മിറ്റ് നോമിനേഷൻ അമർത്തി നോമിനേഷൻ സമർപ്പിച്ചതിനു ശേഷം നോമിനേഷന്റെയും, അഫിഡവിറ്റിന്റെയും പ്രിന്റ് എടുക്കാവുന്നതാണ്.
സ്ഥാനാർഥികൾക്ക് തങ്ങൾക്ക് അനുവദിച്ച തീയതിയിൽ അനുവദിച്ച സമയത്ത് നോമിനേഷൻ,അഫിഡവിറ്റ്, പ്രിന്റ് എടുത്ത് റിട്ടേണിംഗ് ഓഫീസർ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.
തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡം ഉറപ്പാക്കാന്‍ ആരോഗ്യ ഏകോപന സമിതികള്‍
കോവിഡ് സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താനായി സംസ്ഥാന, ജില്ലാ, നിയോജക മണ്ഡല തലങ്ങളില്‍ ആരോഗ്യ ഏകോപന സമിതികള്‍ പ്രവര്‍ത്തിക്കും. ജില്ലാതല ആരോഗ്യ ഏകോപന സമിതിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അധ്യക്ഷനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമായിരിക്കും. നിയോജക മണ്ഡലതല ആരോഗ്യ ഏകോപന സമിതിയുടെ അധ്യക്ഷന്‍ വരണാധികാരിയും കണ്‍വീനര്‍ നിയുക്ത നോഡല്‍ ഓഫീസറുമായിരിക്കും. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍/ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം കോവിഡ് പ്രോട്ടോകോള്‍ പാലനം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഉറപ്പാക്കും.
- തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
- തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ഉപയോഗിക്കുന്ന ഹാള്‍, മുറി, പരിസരം എന്നിവയുടെ പ്രവേശനകവാടത്തില്‍ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കും. പരിശീലനം ലഭിച്ച ആശാ പ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്‍എസ്എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവര്‍ അനുയോജ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചു കൊണ്ട് ഈ ജോലി നിര്‍വഹിക്കും
*കൈകള്‍ വൃത്തിയാക്കാന്‍ സോപ്പും വെള്ളവും സാനിറ്റൈസറും സ്ഥലത്ത് ലഭ്യമാക്കും.
*തിരഞ്ഞെടുപ്പ് വേളയിലുടനീളം രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണം.
*ശാരീരിക അകലം രണ്ടു മീറ്റര്‍ പാലിക്കാവുന്ന വിധത്തില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.
*സാധ്യമാവുന്നിടത്തെല്ലാം ജനലുകള്‍ തുറന്നിടാന്‍ കഴിയുന്ന വായുസഞ്ചാരമുള്ള വലിയ ഹാളുകള്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി കണ്ടെത്തണം. വാതിലുകളും ജനലുകളും തുറന്നിടണം. എ.സി പ്രവര്‍ത്തിപ്പിക്കരുത്.
- റിട്ടേണിങ് ഓഫീസറുടെ മുറി, പോളിംഗ് മുറി, വോട്ടെണ്ണല്‍ മുറി, കാത്തിരിപ്പ് മുറി ഉള്‍പ്പെടെയുള്ള എല്ലാ മുറികളും സ്ഥലങ്ങളും തീര്‍ത്തും അണുവിമുക്തമാക്കണം.
പോളിംഗ് ഡ്യൂട്ടി;
നിയമന ഉത്തരവുകള്‍ വിതരണം തുടങ്ങി
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍് ബുധനാഴ്ച വിതരണം ചെയ്തുതുടങ്ങി. അവധി ദിവസമായ വ്യാഴാഴ്ച (11.03.2021) ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പൊതുമേഖല, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ ഉത്തരവ് കൈപ്പറ്റാനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം നാളെ മുതല്‍
നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക നാളെ മുതല്‍ (മാര്‍ച്ച് 12) സ്വീകരിക്കും. മാര്‍ച്ച് 19 -ആണ്
അവസാനതീയതി. 20- ന് സൂക്ഷ്മ പരിശോധന നടക്കും. 22 -ആണ് പിന്‍വലിക്കാനുള്ള അവസാന തീയതി. പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. പത്രികാ സമര്‍പ്പണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളും രണ്ടെണ്ണം മാത്രമേ പാടുള്ളൂ. നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈനായി പത്രിക നല്‍കുന്നവര്‍ ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം. സ്ഥാനാര്‍ഥി കെട്ടിവെയ്‌ക്കേണ്ട തുകയും ഓണ്‍ലൈനായി അടയ്ക്കാം.
റിട്ടേണിങ് ഓഫീസറുടെ മുറി- പത്രികാ സമര്‍പ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ സാമൂഹിക അകലം പാലിച്ച് ചെയ്യുവാന്‍ സ്ഥലസൗകര്യം ഉണ്ടായിരിക്കും. സ്ഥാനാര്‍ത്ഥിക്ക് കാത്തിരിക്കുന്നതിനായി വലിയ ഇടം ക്രമീകരിക്കും. കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരമുള്ള ശാരീരിക അകലം കര്‍ശനമായി പാലിക്കണം. സ്ഥാനാര്‍ത്ഥിയും കൂടെ വരുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. ആവശ്യത്തിന് സാനിറ്റൈസര്‍ ലഭ്യമാക്കണം.
സ്ഥാനാര്‍ത്ഥിയുടെയും അനുഗമിക്കുന്നവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നത് അടക്കമുള്ള കോവിഡ് പ്രോട്ടോകോള്‍ പത്രികാ സമര്‍പ്പണത്തിന്റെ എല്ലാ പ്രക്രിയയിലും ഉറപ്പാക്കും.
പത്രികാ സമര്‍പ്പണ വേളയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും/ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും എന്‍ 95 മാസ്‌കുകളും ഫേസ്ഷീല്‍ഡുകളും ലഭ്യമാക്കും
എം.സി.എം.സി. രൂപീകരിച്ചു
സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ജില്ലയില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് (എംസിഎംസി) കമ്മിറ്റി രൂപീകരിച്ചു. മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍, പണമോ പാരിതോഷികങ്ങളോ സ്വീകരിച്ച് നല്‍കുന്ന വാര്‍ത്തകള്‍ എന്നിവ നിരീക്ഷിക്കുന്നതിനായാണ് എംസിഎംസി പ്രവര്‍ത്തിക്കുന്നത്.
പ്രചാരണവുമായി ബന്ധപ്പെട്ട് പ്രിന്റ്, വിഷ്വല്‍ മീഡിയയ്ക്ക് പുറമേ വാട്ട്‌സ്ആപ്പ് , ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളും വാര്‍ത്തകളും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കും.
കലക്ടര്‍ സാംബശിവറാവു ആണ് എംസി എംസി യുടെ ചെയര്‍മാന്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ നോഡല്‍ ഓഫീസറാണ്. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. ചന്ദ്രശേഖരന്‍, അസി റിട്ടേണിംഗ് ഓഫീസര്‍ കോഴിക്കോട് നോര്‍ത്ത് പി എ നജീബ് എന്നിവരാണ്് മറ്റംഗങ്ങള്‍. കലക്ട്രേറ്റിലെ പി.ആര്‍.ചേംബറിലാണ് മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്നത്.