പൊതുസ്ഥലങ്ങളിൽ തടസമുണ്ടാക്കുന്ന സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സുപ്രിംകോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഷഹീൻ ബാഗ് സമരവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജിയിലാണ് വിധി.
പൊതുയിടങ്ങളിൽ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാരസ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
ജനാധിപത്യവും എതിർപ്പും ഒരുമിച്ചു പോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. എന്നാൽ സമരങ്ങൾ പ്രത്യേകമായി അനുവദിച്ച മേഖലകളിൽ നടത്തണം. ഗതാഗതം സുഗമമായി പോകുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. സമാധാനപൂർവമായ സമരം ഭരണഘടനാ അവകാശമാണെന്ന് നിരീക്ഷിച്ച കോടതി വ്യക്തികൾക്കോ സംഘങ്ങൾക്കോ പൊതുയിടങ്ങൾ തടസപ്പെടുത്തി സമരം നടത്താൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.