കല്ലുവാതുക്കല്‍ ഊഴായിക്കോട്ട് കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കരിയില രേഷ്മയുടെ കാമുകനായ അനന്തുവിനെ കണ്ടെത്താൻ പൊലീസ് തപ്പിയത് 222 ഫേസ്ബുക്ക് അക്കൗണ്ടുകളാണ് . ഒരിക്കൽ പോലും നേരിൽ കാണാത്ത കാമുകന്റെ നിർദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്നാണ് അനന്തുവിനെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചത്.കാമുകനൊപ്പം ഒരു ദിവസം ജീവിക്കണമെന്നത് മാത്രമായിരുന്നു രേഷ്മയുടെ അഗ്രഹം. എന്നാല്‍ തന്റെ കാമുകന്‍ ഭര്‍തൃസഹോദരന്റെ ഭാര്യയും ഭര്‍തൃസഹോദരിയുടെ മകളുമാണെന്ന് അറിയാതെയായിരുന്നു രേഷ്മയുടെ കാത്തിരിപ്പ്. കാമുകനായി നടിച്ച് വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ട് ഉണ്ടാക്കിയ ഗ്രീഷ്മയും ആര്യയുമായി മണിക്കൂറുകളോളം രേഷ്മ ചാറ്റ് ചെയ്യുമായിരുന്നു. ഇയാളെ തേടി വര്‍ക്കല, പരവൂര്‍ ബീച്ചുകളില്‍ രേഷ്മ എത്തിയിരുന്നു.
വിവരം നല്‍കിയ പരവൂര്‍ സ്വദേശിയായ യുവാവിന്റെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി കോടതിയെ സമിപിക്കും. ആത്മഹത്യചെയ്ത ഗ്രീഷ്മയുടെ സുഹൃത്താണ് യുവാവ്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഗ്രീഷ്മക്ക് കൂടുതല്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിരുന്നു. ഗ്രീഷ്മ അനന്തു എന്നപേരില്‍ വ്യാജ ഫേസ്ബുക്ക് ചാറ്റ് നടത്തിയ വിവരം രേഷ്മയുടെ ഭര്‍ത്താവിന്റെ അമ്മ അറിയുന്നത് വൈകിയാണന്നാണ് പൊലീസ് കണ്ടെത്തല്‍. രേഷമക്ക് നേരത്തെ തന്നെ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നു എന്ന വിവരം ഭര്‍ത്താവ് വിഷ്ണു പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ഇരുപതിലേറെ ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ രേഷ്മയ്ക്ക് ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. മിക്കതും ഏതാനും മാസം ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഫെയ്‌സ്ബുക് മുഖേന രേഷ്മയ്ക്കു ചിലരുമായി അടുപ്പമുണ്ടെന്നും ഒരാളുടെ ഭാര്യ രേഷ്മയെ ശാസിച്ചതായും ആര്യ ഭര്‍ത്താവ് രഞ്ജിത്തിനോടു പറഞ്ഞിരുന്നു. ഭാര്യയെന്ന പേരില്‍ വിളിച്ചതും ഇവരില്‍ ഒരാള്‍ ആയിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ജനുവരി 5നു രാവിലെയാണു കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് റബര്‍ തോട്ടത്തില്‍ ഉറുമ്പു കടിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കാണുന്നത്. കുഞ്ഞ് രാത്രി 7.30നു തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മരിച്ചു. കുഞ്ഞിന്റെ മാതാവിനായി തിരച്ചില്‍ നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന രേഷ്മയെ ആരും സംശയിച്ചിരുന്നില്ല. ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വച്ചാണു ഭര്‍ത്താവ്, 3 വയസ്സുള്ള മകള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കൊപ്പം രേഷ്മ കഴിഞ്ഞത്.
ജനുവരി 5നു പുലര്‍ച്ചെ 2 മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയില്‍ ആണ്‍കുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.പരിശോധനയില്‍ രേഷ്മ-വിഷ്ണു ദമ്പതികളുടെ കുട്ടിയാണിതെന്നു തെളിഞ്ഞതോടെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു രേഷ്മ മൊഴി നല്‍കിയതോടെ അജ്ഞാത കാമുകനെ കണ്ടെത്തുക എന്നതായി പൊലീസിന്റെ അടുത്ത കടമ്പ. രേഷ്മ ആര്യയുടെ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് ആര്യയെ മൊഴി എടുക്കാന്‍ പൊലീസ് വിളിക്കുന്നത്. ഇതോടെയാണ് ആര്യയെ ഗ്രീഷ്മയ്‌ക്കൊപ്പം കാണാതായത്. ഇരുവരെയും അടുത്തദിവസം ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.