സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെത്തുടർന്ന് സി -കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ആദ്യ കേസായി ഇത് പരിഗണിക്കും. നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്ന് യോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി, സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹർജി പരിഗണിക്കാമെന്ന് വ്യക്തമാക്കി.
തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. അടച്ചിട്ട എസി ഹാളിനുളളിൽ രണ്ടുമണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപകടകരമാണെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, മാളുകൾക്കടക്കം ഇളവ് നൽകിയ ശേഷം തിയേറ്ററുകൾ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്.
കൊറോണ നിയന്ത്രണങ്ങളുടെ പേരിൽ തീയറ്ററുകൾ അടച്ചിടുന്നതുമൂലം 1000 കോടിയിലധികം രൂപ നഷ്ടം സഹിക്കേണ്ടി വന്നു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും വഴി മുട്ടുന്ന അവസ്ഥയാണ്. കൊറോണ വ്യാപനം രൂക്ഷമായ ഡൽഹി, ഹരിയാന ,ഗോവ എന്നിവിടങ്ങളിൽ കർഫ്യൂ സമയങ്ങളിൽ പോലും 50% പ്രവേശനം അനുവദിച്ച് തീയറ്ററുകൾ പ്രവർത്തിച്ചുവെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു.