റോഡിലെ തടസമായി വീണുകിടക്കുന്ന സിമന്റ് കട്ടകള്‍ റോഡരികിലേക്ക് നീക്കിവച്ച് സിഗ്നലില്‍ നിർത്തിയിട്ടിരിക്കുന്ന തന്റെ ഡെലിവറി ബൈക്കിനടുത്തേക്ക് ഓടിയെത്തി ബൈക്കോടിച്ച് പോകുന്നഡെലിവറി ബോയ് ഈ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നതാണ് മറ്റെവിടെയുമല്ല ദുബായിലെ ഒരു റോഡിൽ വെച്ച് നടന്ന സംഭവമാണിത്. ഈ വൈറലായ പ്രവാസി യുവാവിനെ തേടി ദുബൈ കിരീടാവകാശിയും രംഗത്തെത്തി.
An act of goodness in Dubai to be praised. Can someone point me to this man? pic.twitter.com/clEIWQQe3A
— Hamdan bin Mohammed (@HamdanMohammed) July 31, 2022
ഞായറാഴ്ചയാണ് വീഡിയോ ദുബായ് കീരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെ തന്നെ ഡെലിവറി ജീവനക്കാരന്റെ നല്ല മനസിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. ആളെ അറിയുമോയെന്നുചോദിച്ചുകൊണ്ടുളള അദ്ദേഹത്തിന്റെ പോസ്റ്റിന് നിമിഷ നേരം കൊണ്ടുതന്നെ ഉത്തരവും കിട്ടി.പിന്നീട് യുവാവിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച ശൈഖ് ഹംദാന്‍, ഉടന്‍ തന്നെ നേരില്‍ കാണാമെന്നും അറിയിച്ചു.
യുഎഇയിലെ ഭക്ഷണ വിതരണ കമ്പനിയായ തലബാത്തില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുന്ന പാകിസ്ഥാന് പൗരന് അബ്ദുല്‍ ഗഫൂര്‍ അബ്ദുല്‍ ഹക്കീമാണ് തന്റെ നന്മ നിറഞ്ഞ പ്രവൃത്തിയിലൂടെ ദുബൈയില്‍ താരമായത്. ഹംദാന്റെ ആദ്യ പോസ്റ്റിന് ശേഷം അല്പസമയത്തിനകം തന്നെ ദുബായ് പോലീസില്‍ നിന്നും ഫോണ്‍കോള്‍ ലഭിച്ചുവെന്നും, ദുബായ് കിരീടാവകാശി വിളിക്കുമെന്നും അറിയിച്ചതായി പാകിസ്ഥാന് സ്വദേശിയായ അബ്ദുള്‍ ഗഫൂർ പറഞ്ഞു. അല്പ സമയത്തിനകം തന്നെ സ്വപ്നതുല്യമായ ആ നിമിഷം അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. വിദേശത്താണെന്നും, തിരിച്ചെത്തിയാല്‍ ഉടനെ കാണാമെന്നും പറഞ്ഞതായി അബ്ദുള്‍ ഗഫൂർ ഖലീജ് ടൈംസിനോട് പ്രതികരിച്ചു. തലാബത്തിലെ ഡെലിവറി ജീവനക്കാരനാണ് അബ്ദുള്‍ ഗഫൂർ. സിമന്റ് കട്ടയില്‍ തട്ടി ഒരു ടാക്സിക്കാരന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നത് കണ്ടാണ് റോഡില്‍ വീണുകിടക്കുന്ന തടസ്സം മാറ്റണമെന്ന് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ അപകടമുണ്ടാകാതിരിക്കട്ടെയെന്നുളളത് മാത്രമാണ് അപ്പോള്‍ ചിന്തിച്ചതെന്നും അബ്ദുള്‍ ഗഫൂർ പറയുന്നു. എന്തായാലും അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവൃത്തിയ്ക്ക് തലാബത്തും അംഗീകാരം നല്കി. മകനെ കാണാനായി നാട്ടിലേക്ക് പോകാനിരുന്ന അദ്ദേഹത്തിന് സ്നേഹസമ്മാനമായി ടിക്കറ്റ് നല്‍കിയിരിക്കുകയാണ് കമ്പനി.