പാലക്കാട് മാനിനെ ഷോക്കടിപ്പിച്ച് കൊന്ന സംഭവത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു. എലവഞ്ചേരി എളന്തികൊളമ്പിലാണ് മാനിനെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പാടത്തിറങ്ങുന്ന മാനിനെ കൊല്ലാൻ മോട്ടോർപുരയിൽ നിന്നും വൈദ്യുതിലൈൻ വലിച്ചാണ് വെള്ളത്തിലൂടെ വൈദ്യുതി കടത്തിവിട്ടത്.
ഇന്നലെ പുലർച്ചെ പാടത്തിറങ്ങിയ മാൻ ഷോക്കേറ്റ് ചത്തു. തുടർന്ന് മാനിന്റെ ജഡം കഷണങ്ങളാക്കി ചാണകക്കുഴിയിൽ തള്ളി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ് സ്ഥലത്തെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ മാനിന്റെ ജഡം കണ്ടെത്തി.
സംഭവത്തിൽ അനധികൃതമായി വൈദ്യുതിലൈൻ വലിച്ചതിന് കെഎസ്ഇബിക്കെതിരേയും കേസെടുത്തിട്ടുണ്ട്. പ്രദേശവാസിയും തോട്ടം ഉടമയുമായ രതീഷ് ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. വന്യമൃഗങ്ങളെ തുരത്താൻ അനുമതിയോടെ വൈദ്യുതി വേലി സ്ഥാപിക്കുന്നതിന് തടസ്സമില്ല.
എന്നാൽ പാടത്തിലെ വെള്ളത്തിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ടത് ഗുരുതര കുറ്റമാണ്.സംഭവം അറിയാതെ പാടത്തേക്ക് കർഷകർ ഇറങ്ങിയിരുന്നെങ്കിലും വൻ ദുരന്തം ഉണ്ടാകുമായിരുന്നു.