തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.സംസ്ഥാന നേതാവായ ഫിറോസിനെ എന്തിനാണ് അറസ്റ്റ് ചെയ്തത്?ഒരു കാരണവുമില്ലാതെയാണ് അറസ്റ്റ്.നിയമനടപടികളുമായി മുന്നോട്ടു പോകും.ഇത്തരം നടപടികൾ കൊണ്ട് സമരങ്ങളെ അടിച്ചമർത്താൻ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.കൻറോൺമെൻറ് സ്റ്റേഷനിലെത്തി ചെന്നിത്തല പി കെ ഫിറോസിനെ സന്ദർശിച്ചു. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്.അറസ്റ്റ് കൊണ്ട് പിന്നോട്ടില്ലെന്നും, സർക്കാരിൻറെ രാഷ്ട്രീയ പകപോക്കലിനെതിരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ കടുത്ത പ്രതിഷേധവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി.സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിൻറെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിനെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. അവർക്കെതിരെ ഇല്ലാകഥകൾ ഉണ്ടാക്കിയാണ് കേസ്സെടുത്തത്. ഇപ്പോൾ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. അധികാരത്തിൻറെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകൾക്ക് വഴങ്ങാൻ കഴിയില്ല.സർക്കാറിൻറെ തെറ്റായ നയങ്ങൾക്കെതിരായി ഇനിയും ഉച്ചത്തിൽ സംസാരിക്കുകയും വേണ്ടിവന്നാൽ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുകയും ചെയ്യും.ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല എന്നോർമിക്കണമെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു

