കൊച്ചി: പ്രളയ ദുരിതാശ്വാസ തുക നൽകാത്തതിനെ തുടർന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു. മുൻസിഫ് കോടതിയുടേതാണ് നടപടി. എറണാകുളം കളക്ടറേറ്റിൽ എത്തിയാണ് വാഹനത്തിൽ ജപ്തി നോട്ടീസ് പതിപ്പിച്ചത്. കടമക്കുടി സ്വദേശി കെ പി സാജുവിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ പ്രളയത്തിൽ സാജുവിന്റെ വീട് വിണ്ടുകീറി വാസയോഗ്യമല്ലാതായിരുന്നു. ഉദ്യോഗസ്ഥർ എത്തി നാശനഷ്ടങ്ങളുടെ കണക്ക് എടുത്ത് മടങ്ങിയെങ്കിലും കാര്യമായ സാമ്പത്തിക സഹായം ലഭിച്ചില്ല. 10,000 രൂപ മാത്രമാണ് ലഭിച്ചതെന്നും കൂടുതൽ തുക അനുവദിക്കാൻ ദുരന്തനിവാരണ വിഭാഗം തയ്യാറായില്ലെന്നും പരാതിയുണ്ടായിരുന്നു.
ഇതിനിടെ ഈ വർഷം കലൂരിൽ നടന്ന അദാലത്തിൽ നൽകിയ പരാതിയിൽ 2,10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായിരുന്നു. ഉത്തരവ് ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സാജു കോടതിയെ സമീപിച്ചത്. പണമില്ലാത്തതിനാലാണ് നഷ്ടപരിഹാരം നൽകാത്തതെന്നും ഫയൽ ഒപ്പിട്ട് ലഭിച്ചില്ലെന്നുമായിരുന്നു കോടതിയുടെ ചോദ്യത്തിന് മറുപടിയായി ഡപ്യുട്ടി കളക്ടർ അറിയിച്ചത്. മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് അതോറിറ്റിയുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.

