കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ ആക്രമണത്തിൽ പൊലീസ് നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് വിദ്യാർഥികൾ. നാല് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരപരാധികളായ ഹോസ്റ്റൽ വിദ്യാർഥികളാണ് അറസ്റ്റിലായതെന്നാണ് പരാതി.
കുസാറ്റ് ക്യാമ്പസിൽ ഇന്നലെ രാവിലെയും വൈകിട്ടുമായി നടന്ന വിദ്യാർത്ഥി സംഘട്ടനത്തിൽ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിഹാൽ, നിധിൻ, സാബിർ എസ്എഫ്‌ഐ പ്രവർത്തകനായ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. നിരപരാധികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നു വെന്നും ഹോസ്റ്റലിൽ അക്രമം നടത്തിയവർക്കെതിരെ നടപടി വേണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ആക്രമണം നടത്താൻ എസ്എഫ്‌ഐ പ്രവർത്തകർക്ക് പൊലീസ് കൂട്ട് നിന്നെന്നും ആരോപണമുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷയിലാണ് ക്യാമ്പസ്. അതേസമയം ഹോസ്റ്റൽ തീവയ്പ് അടക്കം നടത്തിയ എസ്എഫ്‌ഐക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സർവകലാശാല യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണങ്ങൾ നോക്കി നിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

