പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയെ കണ്ടെത്താനായില്ല മുത്തശ്ശിയുടെ സംരക്ഷണയിൽ ഇരിക്കെയാണ് അതിജീവിതയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. കുട്ടി നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ രക്ഷിതാക്കളുടെ ഫോണുകളും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പര്‍ പ്ലേറ്റ് തുണികൊണ്ട് മറച്ചിരുന്നു. സംഘമെത്തിയ ബൈക്കിന്റെ നമ്പറും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ടൗൺ സൗത്ത് സിഐ ഷിജു എബ്രഹാമിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്സി പറയുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മർദ്ദിച്ചു. തന്‍റെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി ഒരു മാധ്യമത്തോട് പറഞ്ഞു.