വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയുടെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണത്തില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘മെയ് മൂന്നാം തിയതി കേന്ദ്ര കാബിനറ്റ് മന്ത്രി സ്മൃതി ഇറാനി വയനാട് സന്ദര്‍ശിക്കുകയും അമേഠിയില്‍ നിന്ന് തുരത്തിയത് പോലെ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും തുരത്തണമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തു. അത് മോദി സര്‍ക്കാരിന്റെ അജണ്ടയാണ്. ആ അജണ്ടയുടെ ഭാഗമായി നിരവധി ബിജെപി നേതാക്കള്‍ വയനാട്ടിലേക്ക് വരികയാണ്. പക്ഷെ കേരളത്തിലെ ബിജെപി മോദി സര്‍ക്കാരിന്റെ അജണ്ട ഏറ്റെടുക്കാന്‍ ശേഷി ഉള്ളവരല്ല. അതുകൊണ്ട് മോദി സര്‍ക്കാരിന്റെ ക്വട്ടേഷന്‍ കേരളത്തിലെ സിപിഐഎം ഏറ്റെടുത്തതാണ് രാഹുലിന്റെ ഓഫീസ് ആക്രമണത്തില്‍ കണ്ടത്,’ വിഡി സതീശന്‍ ആരോപിച്ചു.
ബഫര്‍സോണും എസ്എഫ്‌ഐയുമായി ബന്ധമെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെങ്കില്‍ അത് സ്റ്റേറ്റ് ആണ് ചെയ്യണ്ടതെന്നും അഭിപ്രായപ്പെട്ടു. വയനാട്ടില്‍ നടന്നത് ആസൂത്രിത ആക്രമണമാണ്. സ്ഥലത്തെ ക്രിമിനലുകളെ വിളിച്ചുവരുത്തി ഡല്‍ഹിയിലെ സംഘപരിവാര്‍ നേതാക്കളെ സന്തോഷിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയ ആക്രമണമാണിതെന്നും വി.ഡി സതീശന്‍ ആരോപിച്ചു. കല്‍പറ്റയില്‍ തകര്‍ക്കപ്പെട്ട ഓഫീസ് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എസ്എഫ്‌ഐ ക്രിമിനലുകളുടെ സംഘമായി മാറി. ആരോഗ്യമന്തിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. എന്നിട്ടാണോ ആരും അറിഞ്ഞില്ല എന്ന് പറയുന്നത്. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി എത്ര കേസില്‍ പ്രതിയാണ്. ഡിവൈഎഫ്‌ഐയുടെ ഒരു ജില്ലാ നേതാവിനെ മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതിന് സസ്‌പെന്‍ഡ് ചെയ്തു. അയാളാണ് ഇവിടത്തെ ലഹരി വിരുദ്ധ കോ ഓര്‍ഡിനേറ്റര്‍. ഇവരെല്ലാം ക്രിമിനലുകളും മയക്കുമരുന്ന് മാഫിയക്ക് കുട പിടിച്ചു കൊടുക്കുന്നവരുമാണ്,’ വിഡി സതീശന്‍ പറഞ്ഞു.

