വിസ്മയ കേസിൽ വിധി വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കേരളാ പൊലീസ്.വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് 10 വർഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിൽ 25 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ‘പഴുതടച്ച അന്വേഷണത്തിലൂടെ 80-ാം ദിവസം കുറ്റപത്രം നൽകി വിസ്മയയ്ക്ക് നീതി ഉറപ്പാക്കാൻ കേരള പൊലീസിനായി. വിസ്‌മയക്ക് നീതി കിട്ടിയതിൽ കേരള പൊലീസ് അഭിമാനിക്കുന്നു. കിലോക്കണക്കിന് സ്വർണവും നോട്ടുകെട്ടുകളും മോഹിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാർക്കും അവർക്ക് കൂട്ടുനിൽക്കുന്ന രക്ഷിതാക്കൾക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധി’ – പൊലീസ് കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
പൊന്നുപോലെ വളർത്തി, സമ്പാദ്യമെല്ലാം നൽകി വിവാഹം ചെയ്ത് അയക്കുന്ന തങ്ങളുടെ പെൺമക്കൾ ഭർതൃകുടുംബത്തിൽ സ്ത്രീധന പീഢനത്തിന് വിധേയയാകുന്നത് കണ്ണീരോടെ സഹിക്കേണ്ടിവരുകയാണ് പലമാതാപിതാക്കളും.
പഴുതടച്ച അന്വേഷണത്തിലൂടെ 80-ാം ദിവസം കുറ്റപത്രം നൽകി വിസ്മയക്ക് നീതി ഉറപ്പാക്കി കേരള പോലീസ്. ദക്ഷിണമേഖല ഐജി ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി IPS ന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. ശ്രീ. പി.രാജ്കുമാറാണ് വിസ്മയ കേസില്‍ അന്വേഷണം നടത്തിയത്. കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത് 80-ാം ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം മികവുകാട്ടുകയും ചെയ്തു. വിസ്മയയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും കണ്ടെത്തിയ പോലീസ് സംഘം, പ്രതി കിരണ്‍കുമാറിനെതിരായ പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിരുന്നു.
നാലുമാസം നീണ്ട വിചാരണയ്ക്കു ശേഷം, വിസ്‌മയുടെ ദാരുണാന്ത്യം കഴിഞ്ഞ് 11 മാസം പൂർത്തിയാകുമ്പോഴാണ് വിധി വരുന്നത്. സ്ത്രീധനത്തിനായുള്ള ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനമായിരുന്നു മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന ഇരുപത്തിനാലുകാരി വിസ്മയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
വിസ്മയക്ക് നീതി കിട്ടിയതിൽ കേരള പോലീസ് അഭിമാനിക്കുന്നു. കിലോക്കണക്കിന് സ്വർണവും നോട്ടുകെട്ടുകളും മോഹിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാർക്കും അവർക്ക് കൂട്ടുനിൽക്കുന്ന രക്ഷിതാക്കൾക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധി.

