ചാരക്കേസിൽ പുതിയ ഹർജിയുമായി മുൻ എസ്‍പി എസ് വിജയൻ കോടതിയിൽ. 1996ൽ സിബിഐ സ്വത്ത് സമ്പാദനത്തിന് ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനും ചാരക്കേസിൽ പ്രതികളുമായിരുന്ന നമ്പി നാരായണനും ശശികുമാറിനുമെതിരെ കേസെടുത്തിരുന്നു. അന്ന് കേസന്വേഷിച്ച സിബിഐ ഡിവൈഎസ്പി ഹരി വൽസന് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നും കേസ് അട്ടിമറിച്ചെന്നുമാണ് വിജയൻറെ പുതിയ ഹർജിയിലെ ആരോപണം. അതിനാൽ സിബിഐ നേരത്തെ അവസാനിപ്പിച്ച അഴിമതി കേസിൽ തുടരന്വേഷണം വേണമെന്നാണ് ഹർജി. ഇതിൽ 30 ന് വാദം കേൾക്കും.
ഐഎസ്ആർഒ ചാരകേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബിഐ ഉദ്യോഗസ്ഥർക്കും മുൻ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ ഭാര്യക്കും തിരുനൽവേലി ജില്ലയിൽ ഭൂമി നൽകിയെന്ന് എസ്.വിജയൻറെ മറ്റൊരു ഹർജിയിൽ 27ന് വിധി പറയും. ഈ ഹർജിയിൽ വാദം പൂർത്തിയായതിനു ശേഷമാണ് വിധിപറയാനായി തിരുവനന്തപുരം സിജെഎം കോടതി മാറ്റിയത്. ചാരക്കേസിലെ ഗൂഡാലോചനയിലെ ഒന്നാം പ്രതിയാണ് ഹർജിക്കാരനായ എസ് വിജയൻ

