ഐഎസ്ആർഒ ചാരകേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസിന് മുൻകൂർ ജാമ്യം. സിബിഐ കേസിൽ നാലാം പ്രതിയായ സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ സിബി മാത്യൂസിനെയും ആര്‍ ബി ശ്രീകുമാറിനെയും പ്രതി ചേർത്ത്, സിബിഐ എഫ്ഐആർ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. കേരളാ പൊലീസ്, ഐബി ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്. ഐഎസ്ആർഒ ചാരക്കേസിൽ ഇരയാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ പരാതികൾ ശരിവെക്കുന്ന തരത്തിലാണ് സിബിഐ പ്രഥമ വിവര റിപ്പോർട്ട്.
സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് സിബിഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്.ദില്ലി സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റാണ് കേസന്വേഷിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച് എഫ്ഐആറിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചു. നേരത്തെ നമ്പിനാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിന് ശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.

