
രാജ്യസഭയില്‍ കാലാവധി കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിനുള്ള യാത്രയയപ്പിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി ഗുജറാത്തിലേയും ഗുലാംനബി ആസാദ് ജമ്മുകശ്മീരിന്റേയും മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവം ഓര്‍ത്തുകൊണ്ടാണ് പ്രധാനമന്ത്രി വികാരാധീതനായത്.
കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ ഗുലാം നബി നടത്തിയ ഇടപെടലുകൾ വിവരിക്കവേ മോദി കരഞ്ഞു. നിമിഷങ്ങളോളം വാക്കുകൾ കിട്ടാതെ സ്വയം നിയന്ത്രിക്കാൻ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്തു. ഗുലാം നബി അടക്കം ഈ മാസം വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പ് വേളയിൽ പ്രസംഗിക്കുക ആയിരുന്നു പ്രധാനമന്ത്രി.‘സ്ഥാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും… ഇവയൊക്കം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു യാഥാർഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്.’ – പ്രധാനമന്ത്രി പറഞ്ഞു.

