സോളാർ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് വിട്ടത് ബി.ജെ.പിയുമായുള്ള രഹസ്യധാരണ പ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപാമ്പ് കാണിച്ച് യു.ഡി.എഫിനെ വിരട്ടാൻ നോക്കേണ്ട.ഈ പരിപ്പ് കേരളത്തിൽ വേകില്ല. ഒരു അന്വേഷണത്തെയും പേടിയില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി കേസിനെ നേരിടുമെന്നും ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സോളാർ കേസ് കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണെങ്കിൽ തീരുമാനം തെറ്റി പോയി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്. ജനങ്ങൾ വിഡ്ഡികളാണെന്ന് എൽഡിഎഫ് കരുതണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.
തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവുന്നെ് ഉറപ്പായപ്പോഴാണ് വീണ്ടും സോളാർ കേസ് കുത്തിപൊക്കിയത്. വാളയാർ പീഡനകേസിലും പെരിയ ഇരട്ടകൊലയിലും സി.ബി.ഐയെ എതിർത്ത സർക്കാറാണ് സോളാർ സി.ബി.ഐയെ ഏൽപ്പിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.’ജനങ്ങൾക്ക് എല്ലാം അറിയാം. സിബിഐയോട് ഇതുവരെ ഇല്ലാത്ത പ്രേമം ഇപ്പോൾ എവിടെ നിന്ന് വന്നു. ഏതെല്ലാം കേസിൽ സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്? ഇരകൾ നേരിട്ട് അന്വേഷണം ആവശ്യപ്പെട്ട കേസുകളിലും ഇരകളുടെ കുടുംബങ്ങളും ആവശ്യപ്പെട്ടിട്ടും അതൊന്നു സിബിഐയ്ക്ക് വിട്ടിട്ടില്ല. പെരിയകേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയവാണ് അപ്പോൾ തെളിവൊന്നും ഇല്ലാത്ത ഈ കേസ് സിബിഐക്ക് വിടുന്നത്’. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഈ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓലപാമ്പ് കാണിച്ച് യു.ഡി.എഫിനെ വിരട്ടാൻ നോക്കേണ്ട; ഒറ്റക്കെട്ടായി കേസിനെ നേരിടും;ചെന്നിത്തല

