
കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്നത് വൻ അഴിമതിയെന്ന് സിബിഐ. തെളിവുകൾ നിരത്തിയിട്ടും സംസ്ഥാന സർക്കാർ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മുൻ എംഡി കെ എ രതീഷും, മുൻ ചെയർമാൻ ആർ ചന്ദ്രശേഖറും അടക്കമുള്ളവർ അഴിമതിക്കായി ഗൂഡാലോചന നടത്തിയെന്നും സിബിഐ പറയുന്നു. സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയില്ലെങ്കിലും മുന്നോട്ട് പോകാനാണ് സിബിഐ തീരുമാനം. അഴിമതി സംബന്ധിച്ച കണ്ടെത്തലുകളെ സംസ്ഥാന സർക്കാർ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഒന്നാം പ്രതിയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡിയുമായ കെ എ രതീഷ്, മൂന്നാം പ്രതിയും മുൻ ചെയർമാനുമായ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖർ എന്നിവരടക്കമുളള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുളള സിബിഐയുടെ അപേക്ഷ സംസ്ഥാന സർക്കാർ തളളിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നൽകിയ മറുപടി. 500 കോടിയിലേറെ അഴിമതി നടന്നുവെന്ന ഹർജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

