
കോട്ടയം: നാലരവയസുകാരിയായ മകളെ വിദേശത്തേക്ക് കൂട്ടിക്കൊണ്ടു പോകാനെത്തിയ അമ്മയ്ക്ക് കാണേണ്ടി വന്നത് മകളുടെ ജീവനറ്റ ശരീരം. അയർലൻഡിൽ നിന്നെത്തിയ ഇടുക്കി സ്വദേശി ജിഷയ്ക്കാണ് ഒപ്പം കൂട്ടാനെത്തിയ മകൾക്ക് അവസാന യാത്രയയപ്പ് നൽകേണ്ടി വന്നത്. കമ്പിളിക്കണ്ടം സ്വദേശി ജോമി ജോസിന്റെ ഭാര്യയാണ് ജിഷ. ഇവർ കുടുംബത്തോടെ അയര്‍ലൻഡിലാണ്. ഇളയമകൾ മിയ മേരി ജോമി (നാലര) ജിഷയുടെ മാതാപിതാക്കൾക്കൊപ്പം കോതനല്ലൂരിലെ വീട്ടിലും. കോവിഡ് വ്യാപന സാഹചര്യത്തിലാണ് രണ്ട് മാസം മുമ്പ് നാട്ടിലെത്തിയ ഇവർ ഇളയമകളെ ജിഷയുടെ വീട്ടിലാക്കി മടങ്ങിയത്.
മകളെ ഒപ്പം കൂട്ടി തിരികെ പോകുന്നതിനായി കുറച്ച് ദിവസം മുമ്പാണ് ജിഷ നാട്ടിലെത്തിയത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്വറന്റീൻ നിർബന്ധമാക്കിയതിനാൽ മകളെ കാണാനായില്ല. ഒരാഴ്ചത്തെ ക്വറന്റീൻ പൂർത്തിയാക്കി കുഞ്ഞുമകൾക്കരികിലെത്താനായി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണവാർത്തയെത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കിണറ്റിൽ കാൽ വഴുതി വീണാണ് കുഞ്ഞ് മരിച്ചത്.
ക്വറന്റീൻ കാലാവധി കഴിഞ്ഞില്ലെങ്കിലും ബന്ധപ്പെട്ട അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി ജിഷ മകളെ അവസാനമായി കാണാനെത്തി. കാരിത്താസ് ആശുപത്രിയിലാണ് ജിഷ എത്തിയത്. ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കുഞ്ഞിന്റെ അച്ഛൻ ജോമിയും സഹോദരനും ഇന്ന് അയര്‍ലൻഡിൽ നിന്നെത്തും. കുട്ടിയെ അവസാനമായി കാണാൻ ഇവർക്കും ആശുപത്രിയിൽ തന്നെ പ്രത്യേക ക്രമീകരണമൊരുക്കും. വിദേശത്തു നിന്നെത്തുന്നതിനാൽ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മിയയുടെ സംസ്കാര ശുശ്രൂഷകൾ ഇന്നു നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടക്കും.

