ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുകയാണ്. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരമാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപനം നടക്കുന്നത്. അന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ. “ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു.”
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 193 അംഗരാഷ്ട്രങ്ങളിൽ 175 എണ്ണത്തിൻറെ സഹകരണ ബലത്തോടെ പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ 2014 ഡിസംബർ 14–ന് അംഗീകരിയ്ക്കപ്പെടുകയുണ്ടായി. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു – ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.

