കോഴിക്കോട്: നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രോഗിയുടെ ആരോഗ്യനിലയിൽ വൻ പുരോഗതി. ഇയാളെ ഐസിയുവിൽ നിന്ന് സാധാരണ റൂമിലേക്ക് മാറ്റി. ഫറോക്ക് സ്വദേശിയായ 43-കാരനാണ് രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.
ജൂൺ 9 മുതൽ വെന്റിലേറ്ററിലായിരുന്ന ഇയാളെ അതീവ ഗുരുതരാവസ്ഥയിലാണ് ജൂൺ 11-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർച്ചയായി നടത്തിയ രണ്ട് പരിശോധനകളുടെയും ഫലം നെഗറ്റീവായതോടെ, ജൂലൈ 7-ന് ഇയാളെ ഐസോലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. നിലവിൽ രോഗിക്ക് തനിയെ സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.

