കോഴിക്കോട് : പടനിലത്ത് പോത്ത് മോഷണം നടത്തിയ കള്ളൻ പിടിയിൽ. നരിക്കുനി ചെമ്പക്കുന്ന് സ്വദേശിയായ ജാബിറിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഇയാൾ താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിനു മുൻപിൽ ഇറച്ചിക്കട നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം ഇറച്ചി കച്ചവടക്കാരനായ പടനിലം സ്വദേശി അഷറഫ് വളർത്തുന്ന പോത്തുകളിൽ മൂന്നെണ്ണത്തെ കാണാതായതിനെ തുടർന്ന് കുന്ദമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പോത്തിനെ നരിക്കുനിയിൽ നിന്നും കണ്ടെത്തി. തുടർന്ന് പരിസര പ്രദേശത്തുള്ള സി സി ടി വി പോലീസ് പരിശോധന നടത്തുകയും കള്ളനെ പിടികൂടുകയുമായിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിൽ മൂന്ന് പോത്തിനേയും മോഷ്ടിച്ചത് താനാണെന്ന് പ്രതി കുറ്റസമ്മതം നടത്തി. രണ്ടു പോത്തുകളെ സ്വന്തം കടയിൽ അറുത്ത് വില്പന നടത്തി. അതേ സമയം കണ്ടെത്തിയ പോത്തിനെ പടനിലത്തെ ഉടമയ്ക്ക് പോലീസ് വിട്ടു നൽകി. സമാന രീതിയിൽ താമരശ്ശേരി പ്രദേശങ്ങളിലും ഇത്തരത്തിലുള്ള മോഷണം നടന്നതായി പരാതികൾ ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി സ്വദേശി സുലൈമാൻ, പറമ്പിൽ കെട്ടിയിരുന്ന പോത്തിനെ കാണാതായി പരാതി നൽകിയിട്ടുണ്ട്. ഒപ്പം സി സി ടി വി സ്ഥാപിക്കാത്ത ചില കോഴിക്കടകളിൽ പുറത്തിറക്കി വെക്കുന്ന കോഴിപെട്ടികൾ രാത്രിയിൽ കാണാതാവുന്നതായും പരാതികൾ വരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും.
എസ് എച്ച് ഒ ജയൻ ഡൊമനിക്കിന്റെ നേതൃത്വത്തിൽ കുന്ദമംഗലം എസ് ഐ ടി എസ് ശ്രീജിത്തും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ എസ് ഐ മുനമ്മദലി, എസ് ഐബ്ദുറഹ്‍മാൻ, എസ് ഐ ബാബു, സീനി യർ സി പി ഒ വിജീഷ്, സി പി ഒ മുനീർ,സി പി ഒ വിജേഷ്, ദീപക് ,ഷാജിദ് എന്നിവരാണ് അംഗങ്ങൾ.