തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ ഭരണകക്ഷിയായ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വർഷം 2026 ആയിട്ടും പവർകട്ടിനും അപ്രഖ്യാപിത ലോഡ്ഷെഡിംഗിനും കാരണം മഴക്കാലമാണെന്ന് പറഞ്ഞ് സർക്കാർ കൈകഴുകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് പ്രകൃതിയുടെ കുറ്റമല്ല, മറിച്ച് മനുഷ്യനിർമ്മിതമാണെന്നും യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയമാണ് ഇതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം പുരോഗതിയിലേക്ക് കുതിക്കുമ്പോൾ കേരളം മാത്രം കെടുകാര്യസ്ഥതയുടെ വില നൽകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ രാജ്യത്തുടനീളം അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഗ്രിഡുകൾ നിർമ്മിക്കുകയും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വ്യാപിപ്പിക്കുകയും ചെയ്യുമ്പോൾ, പതിറ്റാണ്ടുകളായുള്ള കോൺഗ്രസ്-സിപിഎം ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് കേരളത്തെ ഇരുട്ടിലാക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
കെഎസ്ഇബിയെ നവീകരിക്കുന്നതിലോ, കുറഞ്ഞ ചെലവിൽ ദീർഘകാല വൈദ്യുതി കരാറുകൾ ഉറപ്പാക്കുന്നതിലോ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടു. മുടക്കമില്ലാതെ വൈദ്യുതി പോലും നൽകാൻ കഴിയാത്ത ഒരിടത്തേക്ക് എങ്ങനെയാണ് പുതിയ നിക്ഷേപങ്ങൾ വരികയെന്നും, സ്റ്റാർട്ടപ്പുകളും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയും ഇവിടെ എങ്ങനെ വളരുമെന്നും അദ്ദേഹം ചോദിച്ചു. കെടുകാര്യസ്ഥതയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും രണ്ടല്ല ഒന്നാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേരളത്തിന് ഇനി വേണ്ടത് എൻഡിഎയുടെ പെർഫോമൻസ് രാഷ്ട്രീയം ആണെന്നും കൂട്ടിച്ചേർത്തു.

