സംഗീതപ്രേമികളെ തന്റെ ഈണങ്ങളിലൂടെ എന്നും വിസ്മയിപ്പിച്ച അതുല്യ സംഗീതജ്ഞനാണ് ഇളയരാജ. ആറായിരത്തില്‍പരം ഗാനങ്ങള്‍ ആയിരത്തിൽ പരം സിനിമകളിലായി ഈ അതുല്യ പ്രതിഭ ഇതിനോടകം ചെയ്തു കഴിഞ്ഞു. . സംഗീത സംവിധാനത്തിനുമപ്പുറം ഗാനരചനയിലും ഉപകരണസംഗീതത്തിലും ഗാനാലാപനത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മഹാ പ്രതിഭയ്ക്ക് ഇന്ന് ജന്മദിനം.
തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള പന്നൈപുരത്തിൽ, രാമസ്വാമിയുടെയും നാലാം ഭാര്യ ചിന്നതായമ്മാളുടെയും മൂന്നാമത്തെ മകനായിട്ട് 1943 ജൂൺ രണ്ടിന് ജനനം. ജ്ഞാനദേശികൻ എന്നതായിരുന്നു യഥാർത്ഥ നാമം. സ്കൂൾ വിദ്യാഭ്യാസസമയത്ത് പിതാവ് ജ്ഞാനദേശികൻ എന്ന പേരു മാറ്റി രാജയ്യ എന്നാക്കി മാറ്റി. ഗ്രാമത്തിലെ സുഹൃത്തുക്കൾ രാജയ്യ എന്നത് രാസയ്യ എന്നു മാറ്റി വിളിക്കാൻ തുടങ്ങി. സംഗീതാധ്യാപകനാണ് രാജ എന്നു പേരു മാറ്റിയത്. ഇളയരാജയുടെ ആദ്യ സിനിമയുടെ നിർമ്മാതാവ് പഞ്ചു അരുണാചലം ഈ പേരിന്റെ കൂടെ ഇളയ എന്നു കൂടി ചേർത്ത്, ഇളയരാജ എന്നാക്കി മാറ്റി. അക്കാലത്തെ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായിരുന്ന എ.എം. രാജയുടെ പേരുമായുള്ള സാദൃശ്യം ഒഴിവാക്കാനാണ് അരുണാചലം ഇളയരാജ എന്ന പേരു നൽകിയത്.
ദളപതി എന്ന ചിത്രത്തിലെ ഇളയരാജ ഈണമിട്ട് എസ്.പി.ബാലസുബ്രഹ്മണ്യവും, സ്വർണ്ണലതയും ആലപിച്ച രാക്കമ്മ കൈയ്യെ തട്ട് എന്ന ഗാനം ബി.ബി.സി മികച്ച പത്തു ഗാനങ്ങൾക്കായി നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തുകയുണ്ടായി. ഇളയരാജ സംഗീതസംവിധാനം നിർവഹിച്ച നായകൻ എന്ന സിനിമ ടൈം മാസിക നടത്തിയ ഒരു വോട്ടെടുപ്പിൽ ലോകത്തിലെ മികച്ച 100 ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്കാർ അവാർഡുകൾക്കായി ഭാരത സർക്കാർ ഔദ്യോഗികമായി നാമനിർദ്ദേശം നൽകിയ കുറേയധികം ചിത്രങ്ങൾക്കും സംഗീതമൊരുക്കിയത് ഇളയരാജയാണ്. സ്വാതി മുത്യം, നായകൻ, തേവർമകൻ, നിഴൽക്കൂത്ത്, അഞ്ജലി, ഹേ റാം എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനം ഇദ്ദേഹം നിർവഹിച്ചു. ഇങ്ങനെ നിരവധി സൃഷ്ടികൾക്ക് സ്രഷ്ടാവായി ഈ അതുല്യ പ്രതിഭ.
1980കളുടെ മദ്ധ്യത്തോടെ ഇളയരാജയുടെ പേരും പ്രശസ്തിയും വർദ്ധിച്ചു വന്നു. ഒട്ടുമിക്ക സിനിമാഗാനരചയിതാക്കളുടെ രചനകൾക്കും ഇളയരാജ സംഗീതം പകർന്നിട്ടുണ്ട്. കണ്ണദാസൻ, വാലി, വൈരമുത്തു, ഒ.എൻ.വി. കുറുപ്പ്, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രമുഖരോടൊപ്പം ചേർന്ന് ഇളയരാജ ജനപ്രിയഗാനങ്ങൾ സിനിമാലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. ഭാരതിരാജ, കെ.ബാലചന്ദർ, മണിരത്നം, സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ,ബാലു മഹേന്ദ്ര, വംശി, തുടങ്ങിയ ദക്ഷിണേന്ത്യയിലെ മുൻസംവിധായകരുടെ ചിത്രങ്ങളിൽ ഇളയരാജയുടെ സംഗീതം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറി.
സംഗീത ലോകത്തെ പ്രതിഭയ്ക്ക് കുന്ദമംഗലം ന്യൂസ് ഡോട് കോമിന്റെ ജന്മദിനാശംസകൾ

