തിരുവനന്തപുരം: കേരളത്തിന്റെ പ്രിയ നേതാവ് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം ഇന്ന് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലേക്ക് കൊണ്ടുപോകും. രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ദര്‍ബാര്‍ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്കും കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്കാരം നടക്കും. പാര്‍ട്ടി പതാകകള്‍ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നിര്‍ദേശം നല്കി.
കേരളത്തിലെ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ അവസാനത്തെയാളായ അദ്ദേഹം 11 വര്‍ഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. 1964ല്‍ സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ 32 പേരില്‍ ഒരാളാണ്. 1985 മുതല്‍ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിച്ചു. 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായി. പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടലുകളിലൂടെ ജനകീയനായി. 2016 മുതല്‍ 2020 വരെ ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനായിരുന്നു. ഇതിനിടെ പക്ഷാഘാതം സംഭവിച്ചതോടെ 2020ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു.

