കൊല്ലം: ജില്ലയിൽ വീണ്ടും ഒരാൾക്ക് കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നടപടിയുമായി സർക്കാർ. തമിഴ്‌നാട് അതിർത്തി പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനൊന്നു ദിവസത്തിനു ശേഷമാണ് ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ മുപ്പത്തൊന്നുകാരനാണ് രോഗം. ഇയാൾ സർക്കാർ നിർദ്ദേശം തെറ്റിച്ചു കൊണ്ട് തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ സംസ്‌കാരചടങ്ങിൽ പങ്കെടുത്തിരുന്നു. സമ്പർക്കം മൂലമാണ് ഇയാൾക്ക് രോഗം ബാധിച്ചത് .
തമിഴ് നാട്ടിൽ രോഗം പടർന്നു പിടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കർശന നിർദ്ദേശങ്ങൾ നൽകിയെങ്കിലും എല്ലാ ഉദ്ദ്യോഗസ്ഥരുടെയും കണ്ണു വെട്ടിച്ചാണ് ഇയാൾ സംസ്ഥാനം കടന്നത്. നിരവധി പേരുമായി ഇദ്ദേഹം സമ്പർക്കംപുലർത്തിട്ടുണ്ട്. നിലവിൽ തമിഴ് നാട് അതിർത്തി പ്രദേശമായ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ കലക്ടർ ബി അബ്ദുൽ നാസർ 144 പ്രഖ്യാപിചു.
ഇയാൾ തമിഴ്നാട്ടിലെ അതിർത്തി പ്രദേശമായ പുളിയംകുടിയിൽ മരണാനന്തര കർമങ്ങളിൽ സംബന്ധിച്ചതായി തമിഴ്നാട് പൊലീസ് വിവരം നൽകിയിരുന്നു. തുടർന്ന് ഞായറാഴ്ച തന്നെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച് സാമ്പിൾ എടുത്തു. ഇദ്ദേഹം സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നു. നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാർഗനിർദേശങ്ങൾ അനുസരിക്കണമെന്നും കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു.

