കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്റെ അപകട മരണത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയിൽ നിന്നും മധുരയിലേയ്ക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിടിച്ച് കോട്ടയം കളത്തിപ്പടിയിൽ വെച്ചാണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചത്. കെഎസ്ആർടിസി സിഎംഡിയുടെ നിർദേശ പ്രകാരം വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. തുടർന്നാണ് ഡ്രൈവർ ബ്രിജേഷിനെ കെഎസ്ആർടിസി സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്.കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം സമഗ്രമായ കർമ പദ്ധതി തയ്യാറാക്കി. കെഎസ്ആർടിസി ചെയർമാൻ ആന്റ് മനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലാണ് കർമ പദ്ധതി തയ്യാറാക്കിയത്. യൂണിറ്റ് തല ആക്സിഡന്റ് സമിതി രൂപീകരിച്ച് എല്ലാ ശനിയാഴ്ചകളിലും ആക്സിഡന്റ് സംബന്ധമായ വിഷയങ്ങൾ വിലയിരുത്തും. യൂണിറ്റധികാരി, ഗാരേജ് തലവൻ, വെഹിക്കിൾ സൂപ്പർവൈസർ, ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ, മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള ഉദ്യോഗസ്ഥൻ, സ്യൂട്ട് ക്ലാർക്ക് എന്നിവരടങ്ങുന്നതാണ് യൂണിറ്റ് തല ആക്സിഡന്റ് സമിതി.എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച ചീഫ് ഓഫീസ് തലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള ആക്സിഡന്റ് സമിതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിക്കും. മരണം സംഭവിക്കുന്ന അപകടങ്ങളും വലിയ അപകടങ്ങളും ഉണ്ടാക്കുന്ന യൂണിറ്റുകളിലെ യൂണിറ്റോഫീസർ, ഗ്യാരേജ് അധികാരി, ജനറൽ സി ഐ എന്നിവർ നേരിട്ട് ചീഫ് ഓഫീസ് തല ആക്സിഡന്റ് സമിതിക്ക് മുൻപാകെ ഹാജരായി വിവരങ്ങൾ ബോധ്യപ്പെടുത്തേണ്ടതും തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
ഇരുചക്ര വാഹന യാത്രക്കാരന്റെ അപകട മരണം, കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു;സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കി കെഎസ്ആർടിസി

