തിരുവനന്തപുരം: കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽനിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നത് നിയമവിധേയമാക്കാൻ ശുപാർശ. ഉയർന്ന പിഴ ഈടാക്കിയാണ് മദ്യക്കടത്ത് നിയമവിധേയമാക്കുക. കടത്തിക്കൊണ്ടുവരുന്ന മദ്യത്തിന്റെ നികുതി കേരളത്തിലേതിന് തുല്യമായി കണക്കാക്കും. ഒപ്പം നിശ്ചിതശതമാനം പിഴയും ഈടാക്കി വിട്ടയക്കാമെന്നാണ് നിർദേശം. എക്സൈസ് വകുപ്പിന്റെ നവീകരണം സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നൽകിയ റിപ്പോർട്ടിലാണ് ഈ ശുപാർശകൾ. നിലവിൽ മാഹിയിൽനിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ പിഴയോ തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ് മദ്യക്കടത്ത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാനുള്ള അധികാരം എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. റെയ്ഞ്ച്, സർക്കിൾ ഓഫീസുകളിൽ ലോക്കപ്പ് സൗകര്യം ഒരുക്കണം. കുറ്റവാളികളുടെ ഫോൺവിവരങ്ങൾ ലഭ്യമാക്കാൻ നടപടിവേണം, എക്സൈസിലും മിനിസ്റ്റീരിയൽവിഭാഗം രൂപവത്കരിക്കണം, രണ്ടാഴ്ചയിലൊരിക്കൽ കള്ളുഷാപ്പുകൾ നേരിട്ടെത്തി പരിശോധിക്കണം.എല്ലാ പ്രധാന ചെക്പോസ്റ്റുകളിലും വെഹിക്കിൾ സ്കാനറുകൾ സ്ഥാപിക്കണം. ബാരിക്കേഡ്, സി.സി.ടി.വി. എന്നിവ സ്ഥാപിക്കുന്നതിനൊപ്പം അടിസ്ഥാനസൗകര്യമുയർത്തണം തുടങ്ങിയവയാണ് മറ്റ് ശുപാർശകൾ.
മാഹിമദ്യത്തിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ കേരളം; പിഴ ഈടാക്കി മദ്യക്കടത്ത് നിയമവിധേയമാക്കാൻ ശുപാർശ

