ന്യൂഡൽഹി. കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ബാബുവാണ് കെ.സുധാകരന് എതിരായ വിജിലന്‍സ് അന്വേഷണത്തിന് ആധാരമായ പരാതി നൽകിയത്. കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് ഡൽഹിയിലെത്തിയ സുധാകരൻ തന്നെയാണ് വിജിലൻസ് അന്വേഷണത്തെക്കുറിച്ച് വിശദീകരിച്ചത്.
സ്കൂൾ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്കൂൾ പ്രിൻസിപ്പലിന് വിജിലൻസ് നോട്ടിസ് നൽകി. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നൽകണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ കാടാച്ചിറ ഹൈസ്കൂളിൽ അധ്യാപികയായിരുന്നു സ്മിത സുധാകരൻ. കള്ളപ്പണമുണ്ടെങ്കൽ കണ്ടെത്തട്ടെയെന്നും സുധാകരൻ പറഞ്ഞു.
ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനൊപ്പമാണ് കെ.സുധാകരനെത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും. കേസിന്റെ വിശദാംശങ്ങൾ രാഹുൽ ഗാന്ധിയെ അറിയിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.

