മലയാളികളുടെ പ്രിയ താരം മാമുക്കോയയുടെ ഓർമകൾ പങ്കുവച്ചും അനുശോചനം അറിയിച്ചും മലയാള സിനിമാ ലോകം. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് നടൻ മോഹൻലാൽ. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ ഓളവും തീരവും വരെ നിരവധി സിനിമകളിൽ തങ്ങൾക്ക് ഒരുമിച്ചഭിനയിക്കാൻ സാധിച്ചുവെന്ന് മോഹൻലാൽ പറയുന്നു.
‘മറ്റൊരു ഇതിഹാസം കൂടി നല്ല ഓർമ്മകൾ ബാക്കിവെച്ച് വിടപറയുന്നു..’, എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. ‘പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ..മറക്കില്ല മലയാളികൾ…ഒരിക്കലും’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
‘നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ…’, എന്നാണ് മോഹൻലാൽ കുറിച്ചത്.

