സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ.സുരേന്ദ്രന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സംസ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രസ്താവനയില്‍ കേസെടുക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെ.പ്രതിപക്ഷം ഈ പ്രസ്താവന പോലും സിപിഎമ്മിനെതിരെ വഴിതിരിച്ചു വിടുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കെ.സുരേന്ദ്രനെതിരെ സിപിഎമ്മിലെ ആരും മറുപടി പറയാത്തതിനെതിരെ കോണ്‍ഗ്രസിന്റെ യുവ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ചതില്‍ കെ.സുരേന്ദ്രന് മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഞായറാഴ്ച തൃശൂരില്‍ മഹിളമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിവാദപ്രസ്താവന. സിപിഎമ്മിലെ വനിതാനേതാക്കള്‍ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.

