കോഴിക്കോട് ; കുന്ദമംഗലത്ത് കോവിഡ് ദുരിതത്തിലായ ബസ്സ് തൊഴിലാളികൾക്കും തനിക്കും വേണ്ടി മത്സ്യ വില്പനയും, പച്ചക്കറി കച്ചവടവും ആരംഭിച്ച് ടൂറിസ്റ്റ് ബസുടമ പിലാശ്ശേരി സ്വദേശി നിഖിൽ. മണിക്കുട്ടി എന്ന പേരിൽ അറോളം ട്രാവലറും, രണ്ടു ടൂറിസ്റ്റ് ബസ്സും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ ഓടിയിരുന്നു. എന്നാൽ നിലവിലെ കോവിഡ് സാഹചര്യം ഇദ്ദേഹത്തെയും തൊഴിലാളികളായ സുഹൃത്തുക്കളെയും വലിയ രീതിയിൽ ബാധിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് പിലാശ്ശേരി പൊയ്യയിൽ പച്ചക്കറി, മത്സ്യം എന്നി കച്ചവടം ആരംഭിച്ചത്.

കടകളിൽ ജോലിയെടുക്കുന്നത് നേരത്തെ ഇദ്ദേഹത്തിന്റെ വാഹനത്തിൽ തൊഴിലാളികലയിരുന്ന വ്യക്തികൾ തന്നെയാണ്. കോവിഡ് കാലത്തിനു ശേഷം സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് മേഖലയിലെ ദുരവസ്ഥ കൂടി ഇതിലൂടെ വ്യക്തമാകുന്നു. നേരത്തെ ദൂര യാത്രകൾക്കു ഉപയോഗിച്ചിരുന്ന ഇത്തരം വാഹനങ്ങൾ നിലവിൽ മാസങ്ങളോളമായി നിർത്തിയിട്ടിരിക്കുകയാണ്. ജീവിതം മുൻപോട്ട് പോകണമെങ്കിൽ മറ്റൊരു വഴി തേടണം എന്ന ചിന്തയാണ് നിഖിലിനെ മീൻ കച്ചവടത്തിലേക്കും പച്ചക്കറി കച്ചവടത്തിലേക്കും നയിച്ചത്. തന്നെയും തന്റെ സ്ഥാപനത്തോട് ആശ്രയിച്ചിരിക്കുന്ന സഹ പ്രവർത്തകരെയും പട്ടിണിക്കിടാൻ സാധ്യമല്ലയെന്ന നിശ്ചയ ദാർഢ്യവും ഇതിനു പിന്നിലുണ്ട്.
ഇനിയുള്ള കാലം കോവിഡിനൊപ്പം നമ്മൾ ജീവിക്കണമെന്ന് സർക്കാർ പറയുമ്പോൾ എങ്ങനെ ജീവിക്കണം എന്നത് പ്രധാന വിഷയം തന്നെയാണെന്ന് ഉടമകൾ പറയുന്നു. വർഷങ്ങളായി ജീവിത വരുമാനം നിലച്ചിട്ടും വേണ്ടത്ര പരിഗണന ടൂറിസ്റ്റ് ബസ്സ് ജീവനക്കാർക്ക് ലഭിച്ചിട്ടില്ലായെന്ന് ഇവർ പറയുന്നു. സർക്കാർ സഹായം മുൻപോട്ടില്ലെങ്കിൽ മറ്റെന്തെങ്കിലും വഴി നോക്കി ജീവിക്കേണ്ടി വരുമെന്ന ദുരവസ്ഥയും ഈ സംഭവത്തിന് പിന്നിലുണ്ട്. വർഷക്കാലമായി ജീവൻ പോലെ കൊണ്ട് നടന്ന വാഹനങ്ങൾ ഇങ്ങനെ കയറ്റിടേണ്ടി വന്നതിൽ ഖേദമുണ്ടെന്നും, നിരത്തിൽ ഇറങ്ങി ഓടണമെങ്കിൽ വലിയ രീതിയിലുള്ള സാമ്പത്തിക ചിലവ് വഹിക്കേണ്ട ഗതികേടാണെന്നും ഇവർ സൂചിപ്പിക്കുന്നു.
സർക്കാർ മൊറൊട്ടോറിയം പ്രഖ്യാപിക്കുകയും തൊഴിലാളികൾക്കായി സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നുമാണ് ടൂറിസ്റ്റ് ജീവനക്കാരുടെ അഭ്യർത്ഥന.


