പോക്സോ കേസുകളിലെ വിവാദ വിധി പുറപ്പെടുവിച്ച ബോംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ വി ഗനേഡിവാലക്കെതിരെ നടപടി.പോക്സോ കേസുകളിലെ കുറ്റവാളികള്‍ക്ക് അനുകൂലമായി സമീപകാലത്ത് നടത്തിയ വിധികളാണ് പുഷ്പ വി ഗനേഡിവാലയ്ക്ക് വെല്ലുവിളിയായത്.
സുപ്രീം കോടതി കൊളീജിയം ഇവരെ സ്ഥിരപ്പെടുത്താനുള്ള അനുമതി നല്‍കിയേക്കില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് പോക്സോ കേസുകളിലാണ് വിചിത്ര വിധിയുമായി പുഷ്പ വി ഗനേഡിവാല എത്തിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ കൊളീജിയം ജനുവരി 20ന് നടത്തിയ ശുപാര്‍ശകള്‍ പുനപരിശോധിക്കുമെന്നാണ് സൂചന. നിലവില്‍ ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജാണ് പുഷ്പ വി ഗനേഡിവാല. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജുമാരും മഹാരാഷ്ട്രയില്‍ നിന്നുള്ളവരുമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍കര്‍ എന്നിവര്‍ ശുപാര്‍ശയ്ക്കെതിരെ കൊളീജിയത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
പെൺകുട്ടിയുടെ കൈകളിൽ പിടിച്ചാലും പ്രതി പാന്റ്സിന്റെ സിപ് തുറന്നാലും പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന വിധിയും ഇവർ പുറപ്പെടുവിച്ചിരുന്നു