പൂരം കാണാൻ തൃശൂർ പോകണ്ട, നിയമസഭയിലെത്തിയാൽ മതി.കേരള നിയമസഭയിൽ തൃശൂർ പൂരം കൊടിയേറുന്നു. നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായാണ് തൃശൂർ പൂരം പ്രമേയമാക്കി പ്രത്യേക ദീപാലങ്കാരം സജ്ജീകരിക്കുന്നത്. കുടമാറ്റം, വെഞ്ചാമരം, ആന, നെറ്റിപ്പട്ടം, തുടങ്ങി തൃശൂര്‍ പൂരത്തിന്റെ വര്‍ണക്കാഴ്ചകളെല്ലാം നിമസഭയിലും വിസ്മയം തീര്‍ക്കും. ഒക്ടോബർ 31ന് വൈകിട്ട് ആറ് മണിക്ക് സ്പീക്കർ എ.എൻ. ഷംസീർ ദീപാലങ്കാരം ഉദ്ഘാടനം ചെയ്യും. പഞ്ചവാദ്യ മേളത്തോടെയാണ് വൈദ്യുത ദീപാലങ്കാരത്തിന് തുടക്കമാകുക. എഴുപത് വർണക്കുടകൾ കുടമാറ്റത്തിന്റെ മാറ്റുകൂട്ടും. നിയമസഭയുടെ മുൻവശത്തുള്ള കവാടം പൂരപ്പന്തലിന്റെ മാതൃകയിൽ ലൈറ്റുകള്‍ കൊണ്ട് സജ്ജീകരിക്കും. എൽ.ഇ.ഡി ലൈറ്റ്, ഫൗണ്ടെയ്ൻ വെള്ളച്ചാട്ടം തുടങ്ങി ആകർഷകമായ പല വൈദ്യുതാലങ്കാര കാഴ്ചകളും ഒരാഴ്ചക്കാലം നിയമസഭയെ വര്‍ണപ്രഭയില്‍ നിറയ്ക്കും. വെഞ്ചാമരം വീശുന്ന മാതൃകയിൽ ചെടികൾ എൽ.ഇ.ഡി ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. ഒക്ടോബർ 31 മുതൽ നവംബർ ഏഴ് വരെ വൈകിട്ട് ആറ് മുതൽ രാത്രി 12 മണി വരെ നിയമസഭയിലെ വർണവിസ്മയം ആസ്വദിക്കാം.
കുടമാറ്റം, വെഞ്ചാമരം, ആന, നെറ്റിപ്പട്ടം… തൃശൂര്‍ പൂരത്തിന്റെ വര്‍ണക്കാഴ്ചകളെല്ലാം ഇനി നിയമസഭയിൽ കാണാം

