ഗുണ്ടാ- ലഹരി മാഫിയയുടെ ആ ക്രമണത്തിൽ.കുന്ദമംഗലത്ത് മാധ്യമപ്രവർത്തകന് പരിക്കേറ്റു. അദ്ദേഹത്തിന്റെ കാർ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. എൻലൈറ്റ് ന്യൂസ് ലേഖകൻ പുതുക്കുടി ബഷീറിനെതിരെയാണ് ഇന്നലെരാത്രി മുണ്ടക്കലിൽ വച്ച് ആക്രമണം നടന്നത്.അദ്ദേഹത്തിന്റെ കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെന്നരോപിച്ചാണ് റോഡിന് കുറുകെ ബൈക്കുകൾ നിർത്തി യാത്ര തടസ്സപ്പെടുത്തുകയും കയ്യേറ്റം നടത്തുകയും ചെയ്തത്. സ്കൂട്ടറിനു എന്തെങ്കിലും കേട് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെപ്പറ്റി സംസാരിക്കാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നെന്ന് ബഷീർ കുന്ദമംഗലം പോലീസിൽ പരാതിപ്പെട്ടു.നേരത്തെ പല കേസുകളിലും ഉൾപ്പെട്ടവരാണ് അക്രമണത്തിന് പിന്നിൽ. ഇതിൽ മുഖ്യപ്രതിയുടെ പേരിൽ അക്രമ കേസ് നിലവിലുണ്ട്.. ചവിട്ടേറ്റു വീണ ബഷീർ താൻ ഹൃദ്രോഗിയാണെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ തനിക്ക് ലഹരി മരുന്നു തരാമെന്ന് പറഞ്ഞ് പരിഹസിക്കുകയാണ് അക്രമികൾ ചെയ്തത്. ബഷീറിനെ തിരിച്ചറിഞ്ഞ ആക്രമികൾ തങ്ങൾ മുമ്പ് ഉൾപ്പെട്ട ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ വൈരാഗ്യവും പ്രകടിപ്പിച്ചു. ഒടുക്കം കുന്ദമംഗലത്ത് നിന്നെത്തിയ സുഹൃത്തുക്കളാണ് ബഷീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നു പേരെ ചോദ്യം ചെയ്യാൻ വിളിച്ചുചേർക്കുകയും കണ്ടെത്താത്ത ഒരാളെ പറ്റി തിരച്ചിൽ നടത്തുകയും ചെയ്തുവരികയാണെന്നാണ് സൂചന.കുന്ദമംഗലത്തെ മാധ്യമ പ്രവർത്തകർ ഉയർന്ന പോലീസ് അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് വിവിധ സംഘടനാനേതാക്കൾ ആവശ്യപ്പെട്ടു.
കുന്ദമംഗലത്ത് മാധ്യമപ്രവർത്തകന് നേരെ ഗുണ്ടാ ആക്രമണം

