കോഴിക്കോട് ∙ കൊടശ്ശേരിയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അഴയിൽ ചെക്കോട്ടിയുടെ(76) മൃതദേഹമാണ് വീടിനു സമീപത്തെ പാറക്കുളത്തിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ചെക്കോട്ടിയെ കാണാതായത്. ഇദ്ദേഹത്തിന്റെ ഫോൺ, ഷർട്ട്, ചെരുപ്പ് എന്നിവ വീടിനു സമീപത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സമീപത്തെ പാറക്കുളത്തിനു സമീപം സൂചന ലഭിച്ചതിനെത്തുടർന്ന് ഇവിടെ തിങ്കളാഴ്ച ആർഒവി ക്യാമറ ഉൾപ്പെടെയുളള സന്നാഹങ്ങൾ എത്തിച്ച് പരിശോധന നടത്തിയിരുന്നു. കൊയിലാണ്ടി സ്റ്റേഷൻ ഓഫിസർ വി.കെ.ബിജുവിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍, വെള്ളിമാടുകുന്ന് സ്കൂബ ടീമും പേരാമ്പ്ര കെ9 സ്ക്വാഡ് എസ്‌സിപിഒ ഒ.വി.മണി, എസ്‌സിപിഒ വി.കെ. വിനു എന്നിവർ, അത്തോളി പൊലീസ് സ്റ്റേഷൻ എസ്ഐമാരായ പ്രശോഭ്, സി.പി.സിയാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
രാവിലെ 9.30 മുതൽ വൈകിട്ട് ആറു വരെ നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് ചൊവ്വാഴ്ച രാവിലെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ചെക്കോട്ടിയുടെ ഭാര്യ: വിലാസിനി. മക്കൾ: പ്രസീത (കുന്നക്കൊടി), ഷാജി ( സൗദി അറേബ്യ), സുനിൽ (ഖത്തർ). മരുമക്കൾ: ദേവേശൻ (ബസ് കണ്ടക്ടർ), സോജ, സുബില.

