തന്റെ ജീവിതത്തിലെ സമാധാനം നഷ്ട്ടപ്പെട്ട സംഭവത്തെ കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ആദ്യമായി ടാറ്റൂ ചെയ്തപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്. തന്റെ 14 -ാം വയസ്സില്‍ മണാലിയിലേക്ക് പോയ സമയത്താണ് ആദ്യമായി ടാറ്റൂ ചെയ്തതെന്ന് താരം പറയുന്നു.
‘എനിക്ക് 14-15 വയസ്സുള്ള സമയത്താണ് ഞങ്ങള്‍ മണാലിക്ക് യാത്ര പോകുന്നത്. അവിടെവെച്ച് ആരോടും പറയാതെ രഹസ്യമായി ശരീരത്തിന്റെ പിന്‍ഭാഗത്ത് ടാറ്റൂ ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്. മൂന്ന് നാല് മാസം വീട്ടുകാരെ കാണിക്കാതെ ടാറ്റൂ ഒളിപ്പിച്ചുവെച്ചു. എന്നാല്‍ അച്ഛന്‍ അതു കണ്ടെത്തി. നല്ല അടിയും കിട്ടി.
പിന്നീട് എന്റെ സമാധാനം നഷ്ടപ്പെട്ടു. ടാറ്റൂ ചെയ്യാന്‍ ഉപയോഗിച്ച ആ സൂചി അതിനു മുമ്പ് എത്ര പേര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകും എന്നെല്ലാം ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. എച്ച്‌ഐവി ടെസ്റ്റ് ചെയ്തതോടെയാണ് സമാധാനം തിരിച്ചുകിട്ടിയത്. നെഗറ്റീവായിരുന്നു ഫലം. ആദ്യത്തെ ടാറ്റൂവില്‍ കൂടുതല്‍ ഡിസൈനുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു. ഒപ്പം ശിവന്റേയും അര്‍ജുനന്റേയും ചിത്രങ്ങള്‍ പച്ചകുത്തി.’-ദേശീയ മാധ്യമമായ ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ ധവാന്‍ പറയുന്നു.