തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുംവിധം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.കോൺഗ്രസ് മണ്ഡലം മുൻ ഭാരവാഹിയായ പട്ടാമ്പി സ്വദേശി ഷുക്കൂർ,പാലക്കാട് സ്വദേശി ശിവദാസൻ എന്നിവരാണ് അറസ്റ്റിലായത്.കേസില്‍ അഞ്ചുപേരെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബര്‍ വിദഗ്ധര്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചു വരുകയാണ്.എല്‍.ഡി.എഫ്. തൃക്കാക്കര മണ്ഡലം സെക്രട്ടറി എം. സ്വരാജിന്റെ പരാതിയിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. ഡോ. ജോ ജോസഫിനെ സാമൂഹികമാധ്യത്തില്‍ സ്വഭാവഹത്യ നടത്താനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഡി.ജി.പി.ക്കു നല്‍കിയ പരാതിയില്‍ സ്വരാജ് വ്യക്തമാക്കി. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉൾപ്പടെയുള്ളവർക്കു ജോ ജോസഫ് പരാതി നൽകിയിരുന്നു. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്കൽ ഉൾപ്പെടെയുള്ളവരും രംഗത്തെത്തി.
ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം,അറസ്റ്റിലായവരില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയും

