കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അഭിപ്രായ വ്യത്യാസങ്ങളെ ഭീകരവാദം അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനം എന്ന് മുദ്ര കുത്തുന്നു. ദേശസുരക്ഷ അപകടത്തിലാണെന്ന വ്യാജ പ്രചാരണത്തിലൂടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെയും സിവിൽ സൊസൈറ്റി നേതാക്കളെയും ലക്ഷ്യമിട്ട് അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
ദേശീയ ദിനപത്രം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഇന്ത്യൻ ജനാധിപത്യം പൊള്ളയാകുന്നു എന്ന ലേഖനത്തിലാണ് കേന്ദ്ര സർക്കാരിനെ സോണിയ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശം അടിച്ചമർത്തലിലൂടെയും ഭയപ്പെടുത്തലിലൂടെയും ഇല്ലാതാക്കുകയാണ്.
ജെ.എന്‍.യുവിലെ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ആരംഭിച്ച നീക്കം സാമൂഹ്യപ്രവർത്തകർ പണ്ഡിതന്മാർ തുടങ്ങിയവരെ അറസ്റ്റ് ചെയ്യുന്നതിൽ എത്തി. രാഷ്ട്രീയ എതിരാളികളെയും സിവിൽ സൊസൈറ്റി നേതാക്കളെയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വിവിധ സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും ദുരുപയോഗിക്കുന്നു. സിഎഎ സമരങ്ങൾ, ശാഹീൻ ബാഗ്, ഡൽഹി കലാപം, ഹഥറാ സ് പ്രതിഷേധം എന്നിവയിലെല്ലാം ഇതേ നീക്കം ഉണ്ടായി.
ദേശസുരക്ഷയ്ക്ക് വ്യാജ ഭീഷണികൾ പ്രഖ്യാപിച്ച് യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. മോദി സർക്കാരും ബിജെപിയും എല്ലാ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും പിന്നിൽ ഗൂഢാലോചന ആവിഷ്കരിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും അടിസ്ഥാന തത്വങ്ങളെ ദുർബലപ്പെടുത്തുന്നത് രാഷ്ട്രീയത്തെയും സമൂഹത്തെയും വിഷമയമാക്കും . അധികാര ഉപയോഗം ഭരണഘടന മാനദണ്ഡങ്ങൾ അനുസരിച്ചും സ്ഥാപിതമായ ജനാധിപത്യ വ്യവസ്ഥകൾ മാനിച്ചും വേണം. ഭരണഘടനയും സ്വാതന്ത്ര്യ സമരവും വിഭാവനം ചെയ്ത ജനാധിപത്യം അക്ഷരത്തിലും അർത്ഥത്തിലും പിന്തുടരുമ്പോൾ മാത്രമേ ജനാധിപത്യം അഭിവൃദ്ധിപ്പെടുകയുള്ളുവെന്നും സോണിയ ഗാന്ധി ലേഖനത്തിൽ പറയുന്നു.