ജില്ലയിൽ ഇതുവരെ പിടികൂടിയത് 1.13 കോടി രൂപയും 3.42 കോടിയുടെ വസ്തുക്കളും
തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ പിടികൂടിയത് 1,13,02,240 രൂപയും 3,42,99,227 രൂപ വിലമതിക്കുന്ന വസ്തുക്കളും. മതിയായ രേഖയില്ലാത്ത പണത്തിനു പുറമെ 2,90,02,105 രൂപ മൂല്യമുള്ള സ്വർണം,
49,32,280 രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ, 3,64,842 രൂപയുടെ മദ്യം എന്നിവയാണ് പിടികൂടിയത്. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി നിയോഗിച്ച ഇലക്ഷൻ ഫ്ളൈയിങ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവയും പൊലീസ്, എക്‌സൈസ്, ഇൻകം ടാക്‌സ് വിഭാഗവുമാണ് ഇവ പിടികൂടിയത്. ഏറ്റവും കൂടുതൽ തുക പിടികൂടിയത് കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്നാണ്. 36,93,800 രൂപ. വിവിധ ഫ്‌ളൈങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും 62,18,240 രൂപയും പൊലീസ് 14,87,000 രൂപയും ഇൻകം ടാക്‌സ് വകുപ്പ് 35,97,000 രൂപയുമാണ് പിടികൂടിയത്.
പ്രചാരണത്തിനായി ഉപയോഗിച്ചാൽ കർശന നടപടി
പൊതുസ്ഥലങ്ങളും മുതലുകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ കേശവ് കുമാര്‍ പഥക്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിങ് സ്‌റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രചാരണ പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍ പാടില്ല. ചട്ടം ലംഘിക്കുന്നവർക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അദേഹം പറഞ്ഞു.
പ്രചാരണപരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിർബന്ധമായും പാലിക്കണമെന്ന് കലക്ടര്‍ എസ് സാംബശിവ റാവു പറഞ്ഞു. യോഗ കേന്ദ്രങ്ങളില്‍ ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം. യോഗങ്ങള്‍ അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ തന്നെ നടത്തണം. റോഡുകള്‍ ഇതിനായി ഉപയോഗിക്കുരുത്. 1845 പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിങ്ങും 209 പോളിങ് സ്‌റ്റേഷനുകളില്‍ വീഡിയോഗ്രാഫി സൗകര്യവും ഏര്‍പ്പടുത്തും. തപാൽ വോട്ടു സംവിധാനം സുതാര്യമായി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.
പ്രത്യേക തപാല്‍ വോട്ടിന് അര്‍ഹരായവര്‍ക്ക് എപ്പോള്‍ വോട്ട് ചെയ്യാമെന്ന് എസ്എംഎസ് വഴി സന്ദേശം അയക്കും. ഓരോ മണ്ഡലങ്ങളിലും 30 സ്‌പെഷല്‍ ടീമുകള്‍ വീതം പോസ്റ്റല്‍ ബാലറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ പൊതു നിരീക്ഷകരായ ദേവേശ് ദേവല്‍, അലക്‌സ് വിഎഫ് പോള്‍ മേനോന്‍, വി ലളിത ലക്ഷ്മി, പൊലീസ് നിരീക്ഷകൻ കെ. ജയരാമന്‍, സിറ്റി പൊലീസ് കമ്മിഷ്ണര്‍ എ വി ജോര്‍ജ്ജ്, റൂറല്‍ എസ്പി ഡോ എ ശ്രീനിവാസ്, ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ്, രാഷ്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.പി ദാസന്‍, പി.എം അബ്ദുറഹ്‌മാന്‍, പി.പ്രേംകുമാര്‍, ബി.കെ പ്രേമന്‍, മുക്കം മുഹമ്മദ്, പി.കുമാരന്‍കുട്ടി, സി.പി കുമാരന്‍, കെ.മൊയ്തീന്‍ കോയ, കെ.ടി വാസു എന്നിവര്‍ പങ്കെടുത്തു.
: ബുധനാഴ്ച പിടികൂടിയത് 3,25,000 രൂപ
തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കൊയിലാണ്ടി, കൊടുവള്ളി ഫ്ളയിങ് സ്‌ക്വാഡുകൾ ബുധനാഴ്ച 3,25,000 രൂപ പിടികൂടി കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ഫ്ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷൻ സ്‌ക്വാഡുകൾ ഇതുവരെ 62,18,240 രൂപ പിടിച്ചെടുത്തു.
ജീവനക്കാരുടെ തപാല്‍ വോട്ടിങ് സെന്ററുകള്‍
കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ആവശ്യസേവന വിഭാഗത്തില്‍ലുള്‍പ്പെടുന്ന ഹാജരാകാത്ത സമ്മതിദായകര്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷന് എതിര്‍വശത്തുളള ഗവ യു.പി സ്‌കൂളിലൊരുക്കിയ സെന്ററില്‍ വോട്ട് രേഖപ്പെടുത്താമെന്ന് കോഴിക്കോട് നോര്‍ത്ത് വരണാധികാരി അറിയിച്ചു. മാര്‍ച്ച് 28,29,30 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ട് ചെയ്യാനാവുക. സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ് സഹിതമാണ് വോട്ടുചെയ്യാനെത്തേണ്ടത്.
എലത്തൂര്‍ നിയോജക മണ്ഡലത്തിലെ അവശ്യസേവനവിഭാഗം ജീവനക്കാര്‍ക്ക് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വോട്ടിങ് സൗകര്യമൊരുക്കിയതായി ഉപവരണാധികാരി അറിയിച്ചു.
ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 106466 പ്രചാരണ സാമഗ്രികള്‍
ജില്ലയില്‍ മാതൃക പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ നിന്ന് ഇതുവരെ 106466 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. 1365 ചുവരെഴുത്തുകള്‍, 74821 പോസ്റ്ററുകള്‍, 8873 ബാനറുകള്‍, ഫ്ളെക്സ് ബോര്‍ഡുകള്‍, 21407 കൊടി തോരണങ്ങള്‍ എന്നിങ്ങനെയാണ് നീക്കം ചെയ്തത്.