കൊച്ചി: മൂവാറ്റുപുഴ ജില്ല വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനെ വേദിയിലിരുത്തി ആവശ്യപ്പെട്ട് മാത്യു കുടൽനാടൻ എംഎൽഎ. ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ എന്ന് ആമുഖമായി പറഞ്ഞായിരുന്നു പുതിയ ജില്ല എന്ന ആവശ്യം മാത്യു കുഴൽനാടൻ ഉന്നയിച്ചത്. ആവശ്യം ഗൗരവമായി പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിലായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതും പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ മറുപടിയും.
‘ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ. സത്യം പറഞ്ഞാൽ ഏറെക്കാലമായി ഞങ്ങൾ വറുതിയിലും പട്ടിണിയിലുമാണ്. ഞാനും ഡീനും അടക്കം എല്ലാ നേതാക്കന്മാരും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മുവാറ്റുപുഴയ്ക്ക് ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. പ്രത്യേകമായ കരുതലും പരിഗണനയും മൂവാറ്റുപുഴയ്ക്ക് വേണ്ടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന ഓണസമ്മാനം ഒരു പുതിയ ജില്ല രൂപീകൃതമാകുമെങ്കിൽ ആദ്യത്തെ ജില്ല മൂവാറ്റുപുഴ ജില്ല ആയിരിക്കണം’ എന്നായിരുന്നു മാത്യു കുഴൽനാടൻ പറഞ്ഞത്.

