കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് അമേരിക്ക. കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നതിന് പിന്നാലെയാണ് മരിച്ചവര്‍ക്ക് അമേരിക്ക ആദരം അര്‍പ്പിച്ചത്. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും മെഴുകുതിരികള്‍ കത്തിച്ച് ആദരം അര്‍പ്പിച്ചു. വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി.
ലോകത്തെ മറ്റ് ഏത് രാജ്യത്തെക്കാളും ഉയര്‍ന്ന കൊവിഡ് മരണനിരക്കാണ് അമേരിക്കയിലേത്. ഇതുവരെ ലോകത്ത് രേഖപ്പെടുത്തിയ കൊവിഡ് മരണങ്ങളുടെ ഇരുപത് ശതമാനത്തിന് മുകളിലാണ് അമേരിക്കയിലേത്. അമേരിക്കയില്‍ 670 കൊവിഡ് രോഗികളില്‍ ഒരാള്‍ വീതം മരണമടഞ്ഞിരുന്നു. ആദ്യമരണം രേഖപ്പെടുത്തിയത് കാലിഫോര്‍ണിയയിയിൽ കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിനായിരുന്നു . മെയ് അവസാനം ആയപ്പോഴേക്കും മരണം ഒരുലക്ഷം കവിഞ്ഞു.
ഇരുപത്തിയെണ്ണായിരം പേര്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മരണമടഞ്ഞു. അതായത്, 295 ല്‍ ഒരാള്‍ വീതം കൊവിഡ് മൂലം മരിച്ചു. നഴ്‌സിംഗ് ഹോമുകളിലും ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലുമാണ് മൂന്നില്‍ ഒന്ന് കൊവിഡ് മരണങ്ങള്‍ നടന്നത്. കറുത്ത വര്‍ഗക്കാരിലെ മരണനിരക്ക് വെളുത്തവര്‍ഗക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയാണ്.