തിരൂർ: നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിർദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സർക്കുലർ ഇറങ്ങിയിട്ടില്ല. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ നാല് ഉപജില്ലകളിൽ നിന്നാണ് കുട്ടികളെ പങ്കെടുപ്പിക്കേണ്ടത്. താനൂർ പരപ്പനങ്ങാടി വേങ്ങര തിരൂരങ്ങാടി എന്നീ ഉപജില്ലകളിൽ താനൂരിൽ നിന്നും 200 കുട്ടികളേയും മറ്റ് സ്ഥലങ്ങളിൽ നിന്നും 100 കുട്ടികളേയും വിട്ട് നൽകാനാണ് നിർദ്ദേശം നൽകിയത്. ഇത് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കില്ലേ എന്ന അധ്യാപകരുടെ ചോദ്യത്തിന് പ്രദേശികമായി സ്കൂളുകൾക്ക് അവധി നൽകാമെന്നും നിർദ്ദേശം ഉണ്ട്. യോഗത്തിന് പിന്നാലെ ഡിഇഒയുടെ നിർദ്ദേശം വലിയ വിവാദമാണ് ഉണ്ടാക്കുന്നത്.സ്കൂൾ കുട്ടികളെ നവകേരള സദസിൽ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിപാടിയിലേക്ക്ജനങ്ങൾ സ്വയം എത്തേണ്ടതാണ്. ഈ കാര്യത്തിൽ ഉമ്മൻ ചാണ്ടിയാണ് മാതൃക എന്നും ജനസമ്പർക്ക പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയം വന്നിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നവകേരള സദസ്സിന് ആളെ കൂട്ടാൻ കുട്ടികളെ എത്തിക്കണം; വിവാദമായി തിരൂരങ്ങാടി ഡിഇഒയുടെ യോഗം

