കണ്ണൂർ: പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കും സംഘത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തല്ലിച്ചതച്ചത് ജീവൻരക്ഷാ പ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ന്യായീകരിച്ച് മന്ത്രിമാർ. മുഖ്യമന്ത്രി കണ്ട കാര്യമാണ് പറഞ്ഞതെന്ന് മന്ത്രിമാരായ പി. രാജീവും കെ. രാജനും പറഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയതെന്ന് പി.രാജീവ് ആരോപിച്ചു. ‘അങ്ങനെ ചാടാൻ അനുവദിക്കണമായിരുന്നോ. തടയാതിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. പരിക്കേറ്റിരുന്നെങ്കിൽ മാധ്യമങ്ങളുടെ പ്രചാരവേല എന്താകുമായിരിക്കും’, പി. രാജീവ് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞത് മറ്റൊരു തരത്തിലല്ലെന്ന് കെ. രാജനും വിശദീകരിച്ചു.തിങ്കളാഴ്ചയായിരുന്നു കല്യാശ്ശേരി മണ്ഡലത്തിൽ മഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഡി.വൈ.എഫ്.ഐയുടേത് ജീവൻരക്ഷാപ്രവർത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. അത് മാതൃകാപരമായിരുന്നെന്നും ആ രീതികൾ തുടർന്ന് പോകണമെന്നാണ് അഭ്യർഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
‘ജീവൻരക്ഷാ പ്രവർത്തനം’: പരാമർശത്തെ ന്യായീകരിച്ച് മന്ത്രിമാർ

