എസ്എഫ്ഐ നേതാക്കള്‍ കേട്ടാല്‍ അറക്കുന്ന തെറി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എഐഎസ്എഫ് ജോയിന്‍ സെക്രട്ടറി നിമിഷ രാജ്. തനിക്കു നേരെ എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കിയെന്നും കയറിപിടിച്ചെന്നും ജാതിപേര് വിളിച്ചെന്നും യുവതി പരാതിയില്‍ ആരോപിച്ചു.എം.ജി സര്‍വകലാശാലയില്‍ സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം എസ്എഫ്‌ഐ- എഐഎസ്എഫ് സംഘര്‍ഷമുണ്ടായത്. അതേസമയം എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് പൊലീസിന് മൊഴി നൽകി. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് യുവതി മൊഴി നൽകിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്കും സംഭവത്തിൽ ഇവർ പരാതി നൽകി. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ.എം.അരുൺ എന്നിവർക്കെതിരെയാണ് പരാതി. അരുൺ മന്ത്രി ആർ.ബിന്ദുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്നായിരുന്നു ഇന്നലെ എഐഎസ്എഫ് ആരോപിച്ചത്. ഇന്ന് ആരോപണം തിരുത്തുകയായിരുന്നു. പരാതിയുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് എഐഎസ്എഫ് അറിയിച്ചു.
എഐഎസ്എഫ് പ്രവര്‍ത്തകനെ ഒറ്റയ്ക്ക് വളഞ്ഞിട്ടാക്രമിച്ച നടപടിയില്‍ പ്രകോപിതയായി പെണ്‍കുട്ടി പോലീസിന് മുന്നില്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.
‘ഒരാളെ ഒറ്റയ്ക്ക് ആക്രമിക്കുന്നതാണോ എസ്എഫ്‌ഐയുടെ ജനാധിപത്യം. എന്ത് ജനാധിപത്യമാണ് ഇവര്‍ക്കുള്ളത്. ആദ്യം ജനാധിപത്യമെന്ന് എഴുതി പഠിക്കെടാ… ആര്‍എസ്എസുക്കാരാവല്ലെടാ’ രോഷത്തോടെ പെണ്‍കുട്ടി പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്‌ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയും, തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് നിമിഷ രാജ് കോട്ടയം ജില്ലാ സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകനായ എ.എ.സഹദിനെ മര്‍ദിക്കുന്നത് പ്രതിരോധിക്കുന്നതിനിടെയാണ് തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. എസ്എഫ് ഐ പ്രവര്‍ത്തകര്‍ സ്ത്രീത്വത്തെ അപമാനിക്കുകയും ജാതിപ്പേര് വിളിട്ട് അധിക്ഷേപിച്ചെന്നും പരാതിയില്‍ ഉണ്ട്.
കേട്ടാല്‍ അറക്കുന്ന തെറിവിളിച്ച് തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ് എസ്എഫ്‌ഐ നേതാക്കള്‍ ചെയ്തതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ നിമിഷ രാജ് പറഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് ഇത്രയധികം അപമാനിക്കപ്പെടുന്നതെന്നും നിമിഷ പറഞ്ഞു.